കെജ്രിവാളിന്റെ കസ്റ്റഡി നാല് ദിവസത്തേക്ക് നീട്ടി

ദില്ലി: വിചാരണ കോടതിയില്‍ ഇഡിയുമായുള്ള വാക്‌പോരിന് ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്റെ ഇഡി കസ്റ്റഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധി വന്നു. ഏപ്രില്‍ ഒന്ന് വരേക്കാണ് ഇനി കസ്റ്റഡി കാലാവധി. ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ദില്ലി റൗസ് അവന്യൂ കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കിയത്.

അഭിഭാഷകനെ മറികടന്ന് ഇഡിയോട് കെജ്രിവാള്‍ നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചു. രൂക്ഷഭാഷയില്‍ ഇഡിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതോടെ കെജ്രിവാള്‍ കോടതി മുറിയില്‍ ഷോ നടത്തുകയാണെന്ന് ഇഡിയും കുറ്റപ്പെടുത്തി. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് കെജ്രിവാള്‍ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു.

എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തില്‍ താന്‍ പ്രതിയല്ല,സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കെജ്രിവാള്‍ കോടതിയില്‍ പറഞ്ഞു. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണി മുഴക്കി, നൂറ് കോടിയുടെ അഴിമതിയെങ്കില്‍ പണം എവിടെ എന്നും കെജ്രിവാള്‍ ചോദിച്ചു. അഭിഭാഷകനെ മറികടന്ന് കെജ്രിവാള്‍ തന്നെ നേരിട്ട് സംസാരിക്കുന്നത് എതിര്‍ത്ത് ഇഡി രംഗത്തെത്തി.

വെറും നാലു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തതെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ നാലു മൊഴികള്‍ മാത്രം മതിയോ എന്ന് അരവിന്ദ് കെജരിവാള്‍ ചോദിച്ചു. കേസില്‍ മാപ്പുസാക്ഷിയായ ശരത് റെഡ്ഡി ബിജെപിക്ക് 50 കോടി നല്‍കി എന്നത് പുറത്തുവന്നിരുന്നു. ഇവരെല്ലാം ചേര്‍ന്ന് കൂട്ടുകച്ചവടം നടത്തുകയായിരുന്നു എന്നതിന് തന്റെ കൈയില്‍ തെളിവുണ്ട്. തനിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി നാലു സാക്ഷികളെയും നിര്‍ബന്ധിച്ചതായും കെജരിവാള്‍ ആരോപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top