ഇന്ന് കാർഗിൽ വിജയ് ദിവസ്

1999 മേയ് എട്ടു മുതല്‍ ജൂലൈ 26 വരെയായിരുന്നു കാര്‍ഗില്‍ യുദ്ധം. 84 ദിവസം നീണ്ടുനിന്നതായിരുന്നു യുദ്ധം. തണുത്തുറഞ്ഞ കാര്‍ഗിലിലെ ഉയരമേറിയ കുന്നുകളില്‍ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ഇന്ത്യന്‍ സൈനികര്‍ നേരിട്ട ഐതിഹാസിക വിജയത്തിന്റെ ഓര്‍മദിനമാണ് ഇന്ന്.

ശ്രീനഗറില്‍നിന്ന് 202 കിലോമീറ്ററുണ്ട് കാര്‍ഗിലിലേക്ക്. മൈനസ് 30 ഡിഗ്രി വരെ തണുപ്പു താഴുന്ന, ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന പ്രദേശം.
1999 ലെ മഞ്ഞുമൂടിയ മേയ് മാസത്തിലായിരുന്നു, കാര്‍ഗിലിന്റെ മണ്ണിലേക്ക് ചതിപ്രയോഗത്തിലൂടെയുള്ള അയല്‍ക്കാരന്റെ കടന്നുകയറ്റം. പ്രദേശത്തെ ആട്ടിടയന്മാരാണ് ആയുധധാരികളായ അപരിചിതരുടെ സാന്നിധ്യം ആദ്യം കണ്ടത്. സൂചന പിന്തുടര്‍ന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം മടങ്ങിവന്നില്ല. ഒട്ടും വൈകിയില്ല, ഇന്ത്യന്‍ സൈന്യം ആ വലിയ പോരാട്ടത്തിന് പേരിട്ടു. ഓപ്പറേഷന്‍ വിജയ്.

ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാര്‍ക്ക് നേരെ നിരന്തരം തീ തുപ്പി. ഇന്ത്യന്‍ സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് ചതിയന്‍പട പരാജയം സമ്മതിച്ചു. തോലോലിങ്, ഹംപ് പോയിന്റ്, ടൈഗര്‍ഹില്‍… തന്ത്രപ്രധാന കുന്നുകളിലെല്ലാം ഇന്ത്യന്‍ പാതക വീണ്ടും ഉയര്‍ന്നു പാറി. കാര്‍ഗിലില്‍ തുടങ്ങിയ ആഘോഷം രാജ്യമെങ്ങും പടര്‍ന്നു.

84 ദിവസങ്ങള്‍ നീണ്ട ആ മഹായുദ്ധത്തില്‍ 527 ധീരജവാന്മാരെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top