കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും; പമ്പാ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും. ജില്ലയുണ്ടായ അതിശക്തമായ മഴയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇന്ന് രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. നാല് ഷട്ടറുകളില്‍ 2 എണ്ണമാണ് തുറക്കുക. 100 മുതല്‍ 200 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്പയില്‍ 10-15 സെന്റിമീറ്റര്‍ വെള്ളം ഉയരുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ മുന്നറിയിപ്പ് നല്‍കി. മിതമായ തോതിലാകും ജലം തുറന്നുവിടുകയെന്ന് ജില്ലാ കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ അറിയിച്ചു.

അതേസമയം, പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ടെന്ന് നേരത്തെ തന്നെ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. നദീ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ന് പകല്‍ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. അതില്‍നിന്നാണ് വീണ്ടും ജലനിരപ്പ് ഉയരുന്നതായി കാണുന്നതെന്നും മന്ത്രി പറഞ്ഞു. പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. നദീതീരങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറേയാളുകള്‍ മാറിയിരുന്നു. ജില്ലയില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇതുസംബന്ധിച്ച അനൗണ്‍സ്മെന്റുകള്‍ പഞ്ചായത്തുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ 1165 പേരാണ് നിലവില്‍ 54 ക്യാമ്പുകളിലായി കഴിയുന്നത്. ജാഗ്രതാ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള നടപടികള്‍ എല്ലാവരും സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ അഞ്ച് നദികളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മണിമല, കല്ലട, അച്ഛന്‍ കോവില്‍, കരമന, നെയ്യാര്‍ എന്നി നദികള്‍ക്കാണ് കേന്ദ്ര ജല വിഭവ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. നദികളിലെ ജലനിരപ്പ് താഴുന്നുവെന്നും ജല വിഭവ വകുപ്പ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top