കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ നിര്‍ണായക തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മൊഴി തെറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ സുരേന്ദ്രന്‍ ഇപ്പോഴും ആ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നെന്ന് കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരേന്ദ്രനെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്. മൊഴി തെറ്റാണെന്ന് തെളിഞ്ഞതോടെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും.
ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അപേക്ഷ തയ്യാറാക്കിയ കാസര്‍കോട്ടെ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന് സുരേന്ദ്രന്റെ മൊഴി തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ ബി.ജെ.പി. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററും സുരേന്ദ്രന്റെ അടുത്ത സുഹൃത്തായ സുനില്‍ നായിക്, സുരേഷ് നായിക്, ലോകേഷ് മൊണ്ട, മണികണ്ഠ റൈ, മുരളീധര യാദവ് എന്നിവരെക്കൂടി യാദവ് എന്നിവരെക്കൂടി പ്രതിചേര്‍ത്തു. തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്.




