വിവാദ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ജോയ്‌സ് ജോര്‍ജ്ജ്

തിരുവനന്തപുരം:രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പരസ്യമായിമാപ്പ് പറഞ്ഞ് മുന്‍ എംപി ജോയ്‌സ് ജോര്‍ജ്ജ്. അനുചിതമായ പരാമര്‍ശങ്ങളാണ് തന്നില്‍ നിന്ന് ഉണ്ടായതെന്നും ജോയ്‌സ് ജോര്‍ജ്ജ് പറഞ്ഞു. രാഹുല്‍ഗാന്ധിക്കും സ്ത്രീകള്‍ക്കുമെതിരായ ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജോയ്‌സ് ജോര്‍ജിന്റെ ഖേദപ്രകടനം.

ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോര്‍ജ്ജിന്റെ വിവാദ പ്രസംഗം. ‘രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജിലെ പോകൂ. അവിടെ ചെന്ന് പെണ്‍കുട്ടികളെ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ രാഹുല്‍ഗാന്ധി പറയുമ്പോള്‍ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊന്നും പോയേക്കരുത്. അദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല’ എന്നായിരുന്നു ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശം.

സംഭവം വാര്‍ത്തയായതോടെ ജോയിസ് ജോര്‍ജ്ജിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ജോയ്‌സ് ജോര്‍ജിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ജോയ്‌സ് ജോര്‍ജ്ജിനെ തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാട് എല്‍ഡിഎഫിന് ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top