മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തൊഴിലവസരം: ആധുനിക സമുദ്ര ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: സമുദ്ര ഭക്ഷ്യ വിഭവങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് നാല് കോടി രൂപ ചെലവില്‍ വിഴിഞ്ഞം ഹാര്‍ബര്‍ പരിസരത്ത് നിര്‍മ്മിക്കുന്ന ആധുനിക സമുദ്ര ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനിയറിങ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു.

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സ്ഥിരം വരുമാനത്തോടെ സ്ഥിരം തൊഴില്‍ നല്‍കാന്‍ യൂണിറ്റ് പ്രവര്‍ത്തന ക്ഷമമാകുന്നതോടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനു പുറമെ ഗുണ നിലവാരത്തോടെയുള്ള മത്സ്യ സംസ്‌കരണവും വിപണനവും ഇതിലൂടെ സാധിക്കും. പ്രതിദിനം 10 ടണ്‍ മത്സ്യം സംസ്‌കരിച്ച് സൂക്ഷിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

സംസ്‌ക്കരണ യൂണിറ്റിനോടനുബന്ധിച്ച് വിപണന ഔട്ട്ലെറ്റും ഉണ്ടായിരിക്കും. പദ്ധതിയുടെ നടത്തിപ്പിനായി വനിതകള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കും.
ഹാര്‍ബറുകളില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന മത്സ്യം മൂല്യശോഷണം സംഭവിക്കാതെ സംസ്‌ക്കരണ യൂണിറ്റിലെത്തിച്ച് പ്രീ പ്രോസസ്സിംഗ്, പ്രോസസ്സിംഗ് എന്നിവയിലൂടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കും. സംസ്‌ക്കരണ യൂണിറ്റില്‍ പ്രോസസ്സിംഗ്, പാക്കിംഗ് വിഭാഗത്തിന് പുറമേ ശുദ്ധമായ ഐസ് ലഭ്യതയ്ക്കായി ട്യൂബ് ഐസ് പ്ലാന്റ്, ചില്‍ റൂം സംവിധാനം, ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്, ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ് എന്നിവ ഉണ്ടായിരിക്കും. പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം ആഴകുളത്ത് ഒരു സീഫുഡ് റസ്റ്റോറന്റും പ്രവര്‍ത്തനം ആരംഭിക്കും. സംസ്‌ക്കരണ യൂണിറ്റില്‍ നിന്ന് നേരിട്ടോ ഓണ്‍ലൈനായോ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം വാങ്ങാനാകും. മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ വരുമാനവും ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിതശൈലിയും പ്രദാനം ചെയ്യുന്നതിന് പദ്ധതി ഉപകരിക്കും. ഹാര്‍ബറിനു പരിസരത്തായുള്ള മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് സ്ഥലം കണ്ടെത്തി നല്‍കിയാല്‍ അവിടെ ഭവന സമുച്ചയം നിര്‍മ്മിച്ചു നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

എം. വിന്‍സെന്റ് എം.എല്‍.എ, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top