ക്യൂവിലെ നില്‍പ്പിനാശ്വാസമായി റേഡിയോ നാടകം.

itfok 2015 copyതൃശൂര്‍: റേഡിയോ നാടകങ്ങള്‍ കേട്ട്‌ വളര്‍ന്ന മലയാളി കേള്‍വിയില്‍ നിന്നകന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ കേള്‍വിയുടെ ഗൃഹാതുരത്വം നല്‍കി തൃശൂര്‍ അന്താരാഷ്ട്ര നാടകോത്സവത്തിലെ റേഡിയോ നാടകങ്ങള്‍ സവിശേഷ ശ്രദ്ധനേടുന്നു.

ദിവസവും പത്തുമണിക്കാണ്‌ നാടകങ്ങള്‍ കേള്‍ക്കാനുള്ള അവസരം സംഗീത നാടക അക്കാദമി ഒരുക്കിയിരിക്കുന്നത്‌. മറക്കുടയിലെ മഹാനരകം, അപ്‌ഫന്റെ മകള്‍, വെള്ളപ്പൊക്കം, വിതക്കുന്നവരുടെ ഉപമ, ന്റുപ്പുപ്പാക്കൊരാനണ്ടാര്‍ന്നു, പ്രകൃതിയിലേക്ക്‌ മടങ്ങുക എന്നീ നാടകങ്ങളാണ്‌ ഓരോ ദിവസങ്ങളിലായി കേള്‍പ്പിക്കുന്നത്‌. കെ ടി മുഹമ്മദ്‌ സ്‌മാരക തിയേറ്ററിന്റെ മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള വലിയ റേഡിയോയില്‍ നിന്നാണ്‌ നാടകം കേള്‍ക്കാന്‍ കഴിയുന്നത്‌.

നാടകത്തിനുള്ള ടിക്കറ്റിനായി വെളുപ്പിനെ തന്നെ വന്ന്‌ ക്യൂ നില്‍ക്കുന്ന നാടക പ്രേമികള്‍ക്ക്‌ റേഡിയോ നാടകം വലിയ ആശ്വാസമാണ്‌ നല്‍കുന്നത്‌. ടിക്കറ്റിന്‌ ക്യൂ നില്‍ക്കുമ്പോഴും നാടക പ്രേമികള്‍ക്ക്‌ നാടകമാസ്വദിച്ച്‌ നില്‍ക്കാനുള്ള അവസരം ഒരുക്കിയ സംഘാടകര്‍ പ്രശംസയര്‍ഹിക്കുന്നു. റേഡിയോ നാടകം ശ്രവിച്ച്‌ മരച്ചുവടുകളില്‍ തണുപ്പ്‌ കാറ്റ്‌ കൊണ്ടിരിക്കുന്നവര്‍ ഇറ്റ്‌ഫോക്കിലെ കൗതുകകരമായ ഒരു കാഴ്‌ചയാണ്‌.

Share news
error: Content is protected !!
Scroll to Top