‘പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകം’: മലാല യൂസഫ്‌സായ്

കര്‍ണാടകയില്‍ മുസ്ലീം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് കോളേജുകളിലും സ്‌കൂളുകളിലും പ്രവേശിക്കാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ്. പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല യൂസഫ്‌സായ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ നേതാക്കള്‍ മുസ്ലീം സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും മലാല യൂസഫ്‌സായ് ട്വീറ്റില്‍ പറഞ്ഞു.

കര്‍ണാടകയില്‍ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വ്യാപക പ്രതിഷേധം ഉയരുകയാണ്. കോളജുകളിലെ സംഘര്‍ഷം തെരുവകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞതിനെതിരെ വിവിധയിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചു. കര്‍ണാടകയിലെ ഷിമോഗയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളും കാവി ഷാള്‍ ധരിച്ച വിദ്യാര്‍ത്ഥികളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങളിലും ഈ വിഷയം ഉയര്‍ന്നിരിക്കുന്നത്.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിദ്യാര്‍ത്ഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്നും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും അഭ്യര്‍ത്ഥിച്ചു. കോളേജിലെ ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന അഞ്ച് പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് ഇന്നലെ പരിഗണിച്ച ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും.

അതേസമയം, വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടും. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top