ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം രൂക്ഷം; ലോഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജറുസലേം: ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ലോഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. ഇസ്രായേലിലെ അറബ്-ജൂത നഗരമായ ലോഡില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ഷെല്ലാക്രമണത്തില്‍ തകര്‍ന്നു. സുരക്ഷാ ഉദ്യോദസ്ഥരും നിയമ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സൈനിക ഭരണം അവസാനിച്ച 1966നുശേഷം ആദ്യമായാണ് ഇസ്രായേലിലെ അറബ് ജനതയ്ക്കെതിരെ ആക്രമണമുണ്ടാകുന്നത്. ലോഡിലെ ആക്രമണം നിയന്ത്രിക്കാന്‍ സൈന്യത്തെ വിന്യസിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലോഡ് സിറ്റി മേയര്‍ യെയര്‍ റിവിവോ പറഞ്ഞു. അല്‍ അഖ്സ പള്ളിയില്‍ ഇസ്രായേല്‍ നടത്തിയ ഒഴിപ്പിക്കലിന് പിന്നാലെയാണ് സൈനികര്‍ റോക്കറ്റ് ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായാണ് ഇസ്രായേല്‍ വ്യോമാക്രണം തുടങ്ങിയത്.

സംഘര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ അടിമാലി സ്വദേശിയായ മലയാളി യുവതി കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തികളില്‍ റോക്കറ്റ് ആക്രമണവും വെടിവെയ്പ്പും തുടരുകയാണ്. ഏഴ് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പലസ്തീനികള്‍ കൊല്ലപ്പെട്ട ആക്രമണമാണ് ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top