യുഎസ് ഉപരോധം പിന്‍വലിച്ചാല്‍ ആണവകരാറിലേക്ക് മടങ്ങും: ഇറാന്‍

ടെഹ്‌റാന്‍ : അമേരിക്ക സാമ്പത്തിക ഉപരോധം പിന്‍വലിക്കുന്ന മുറയ്ക്ക് 2015ല്‍ ലോകശക്തികളുമായുണ്ടാക്കിയ ആണവകരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ തങ്ങള്‍ തയ്യാറെടുത്തുവരുന്നതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. അയര്‍ലന്‍ഡ് വിദേശമന്ത്രി സിമോന്‍ കവനീയുമായി കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവ കരാറിനെ അടിസ്ഥാനമാക്കി നഷ്ടപരിഹാര നടപടികള്‍ സ്വീകരിക്കാനും അതിന്റെ ഉറപ്പുകള്‍ നിറവേറ്റാനും ഇറാന്‍ തയ്യാറാണ്.

അമേരിക്ക നിയമവിരുദ്ധമായ ഉപരോധങ്ങള്‍ പിന്‍വലിക്കുകയും ഭീഷണികളുടെയും സമ്മര്‍ദത്തിന്റെയും നയം ഉപേക്ഷിക്കുകയും ചെയ്യുന്ന മുറയ്ക്കാകുമിത്.

കരാറില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പുലര്‍ത്തുന്ന നിസ്സംഗതയെ റൂഹാനി വിമര്‍ശിച്ചു. ചരിത്രപരമായ ആണവ കരാറിനോടുള്ള പ്രതിബദ്ധതയില്‍ അവര്‍ നിഷ്‌ക്രിയമാണെന്നും റൂഹാനി പറഞ്ഞു. 2018ലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറിയത്.

നേരത്തെ സാമ്പത്തിക ഉപരോധം നീക്കിയതിന് പകരമായി യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്താന്‍ ടെഹ്റാന്‍ സമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ആണവകരാര്‍ ഉണ്ടാക്കിയത്. ഇതില്‍നിന്നാണ് അമേരിക്ക പിന്മാറിയത്. തുടര്‍ന്ന് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി. ട്രംപിന്റെ നടപടി ബുദ്ധിമോശമാണെന്ന് അയര്‍ലന്‍ഡ് വിദേശമന്ത്രി പറഞ്ഞു. അമേരിക്കയിലെ പുതിയ സര്‍ക്കാര്‍ കരാര്‍ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top