കസ്റ്റംസിന്റെ രാഷ്ട്രീയനീക്കം: സര്‍ക്കാര്‍ നിയമനടപടിക്ക്

തിരുവനന്തപുരം : ബിജെപി– കോണ്‍ഗ്രസ് രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്ന കസ്റ്റംസിനെതിരെ നിയമ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ഇതു സംബന്ധിച്ച് നിയമവശം സര്‍ക്കാര്‍ പരിശോധിക്കും. ലൈഫ് പദ്ധതിക്കെതിരെ വഴിവിട്ട് പ്രവര്‍ത്തിച്ച സിബിഐക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. തെറ്റായ നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും നിയമത്തിന്റെ വഴി തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കസ്റ്റംസിന്റെ രാഷ്ട്രീയ നീക്കം നിയമ വൃത്തങ്ങളിലും അമ്പരപ്പുണ്ടാക്കി.

പ്രതിയോ സാക്ഷിയോ ആയ വ്യക്തി മജിസ്ട്രേറ്റിനു മുമ്പില്‍ നല്‍കുന്ന രഹസ്യമൊഴി അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ കൈമാറു. ആ മൊഴി വെളിപ്പെടുത്തരുത്. നേരത്തെ വര്‍ഗീസ് വേഴ്സസ് സിബിഐ കേസില്‍ കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്നാല്‍, കേസില്‍ കക്ഷിയല്ലാത്ത കസ്റ്റംസ് കമീഷണര്‍ രഹസ്യമൊഴി കോടതിക്ക് നല്‍കിയത് നിയമ ലംഘനമാണ്.

കസ്റ്റംസ് കമീഷണര്‍ സുമിത് കുമാറിന്റെ രാഷ്ട്രീയ പ്രസ്താവനയും കോടതിയില്‍ ചോദ്യം ചെയ്തേക്കാം. ‘ഒരു രാഷ്ട്രീയ പാര്‍ടി ഭീഷണിപ്പെടുത്തുന്നു അത് വിലപ്പോകില്ലെ’ന്നാണ് കമീഷണര്‍ ഫെയ്സ്ബുക് പോസ്റ്റിട്ടത്. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ കസ്റ്റംസിനെ ന്യായീകരിച്ചതിന് പിന്നാലെയായിരുന്നു ഇത്. കുരുക്കാകുമെന്ന് കണ്ടതോടെ പോസ്റ്റ് പിന്‍വലിച്ചു. കസ്റ്റംസിന്റെയും ഇഡിയുടെയും നീക്കത്തിന് പിന്നില്‍ ബിജെപിയെ കൂടാതെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുണ്ട്. യുഡിഎഫ് ജാഥാ സമാപനം ഉദ്ഘാടനം ചെയ്ത രാഹുല്‍ ഗാന്ധി സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശക്തമല്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു.

ഇത് ബിജെപിക്കും അവര്‍ നിയന്ത്രിക്കുന്ന അന്വേഷണ ഏജന്‍സികള്‍ക്കും പിന്തുണ നല്‍കുന്നതായിരുന്നു. ഇതിന് പിന്നാലെയാണ് കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയത്. പിന്നാലെ സ്വപ്ന നല്‍കിയെന്ന് പറയുന്ന രഹസ്യമൊഴി കോടതിയില്‍ എത്തിച്ചു.

Share news
error: Content is protected !!
Scroll to Top