അന്താരാഷ്ട്ര വ്യാപാരമേള: വൈവിധ്യ വിസ്മയവുമായി ജനസഞ്ചയമായി കേരള പവലിയന്‍ !

രുചിയുടെയും കരകൗശലതയുടെയും വൈവിധ്യവുമായി 43-മത് അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരളപവിലിയന്‍ വിസ്മയ കാഴ്ചയാകുന്നു. കാന്താരി ഹല്‍വയും ഉണക്കമീന്‍ ഫ്രൈയും കേരളത്തിന്റെ തനത് വിഭവങ്ങളും മുതല്‍ വിവിധ തരം കൗതുക വസ്തുക്കളും കേരള പവിലിയന്റെ ഭാഗമാണ്. കേരളത്തിന്റെ വികസനവും പ്രകൃതി ഭംഗിയും പ്രദര്‍ശിപ്പിക്കുന്ന എല്‍.ഇ. ഡി വാളും കേരളത്തിന്റെ സാംസ്‌കാരിക തനിമയും വളര്‍ച്ചയും നിറം പകര്‍ന്നിരിക്കുന്ന ഡൂഡില്‍ ആര്‍ട്ടും വൃത്താകൃതിയിലുള്ള ലോഞ്ചും പവിലിയനെ വിസ്മയക്കാഴ്ചയാക്കുന്നു.

തീം, കൊമേര്‍ഷ്യല്‍ ആശയത്തില്‍ 24 സ്റ്റാളുകളാണ് കേരള പവിലിയനില്‍ ക്രമീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വ്യാപാരമേളയുടെ മുഖ്യ പ്രമേയം ‘ വികസിത് ഭാരത്@ 2047’ എന്നതാണ്. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയില്‍ ഉണ്ടാക്കിയ മുന്നേറ്റവുമാണ് പവിലിയനില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 250 ചതുരശ്രമീറ്ററിലാണ് കേരള പവിലിയന്റെ നിര്‍മ്മാണം. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജി.ഐ.ടി സെസ്റ്റ് ആണ് കേരള പവിലിയന്റെ ഡിസൈനിംഗും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്.

സാംസ്‌കാരിക വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, ടൂറിസം വകുപ്പ്, ഹാന്റെക്‌സ്, പഞ്ചായത്ത് വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഔഷധി, ഹാന്‍വീവ് , ഹാന്റ് ലൂം & ടെക്സ്റ്റയില്‍സ്, കോഓപറേറ്റീവ് സൊസൈറ്റി , മാര്‍ക്കറ്റ് ഫെഡ്, കുടുംബശ്രീ, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്, ഹാന്‍ന്റി ക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ( കൈരളി), ബാംബു വികസന കോര്‍പ്പറേഷന്‍, കയര്‍ വികസന വകുപ്പ് , കേരഫെഡ്, അതിരപ്പള്ളി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി, കൃഷി വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഫിഷറീസ്(സാഫ്) മത്സ്യഫെഡ് എന്നിവയാണ് അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരള പവിലിയനില്‍ അണിനിരക്കുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം. സലിന്‍ , ഡപ്യൂട്ടി ഡയറക്ടര്‍മാരായ വി.പി അശ്വതി, കെ.എസ് ശൈലേന്ദ്രന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പവിലിയന്‍ തയ്യാറാക്കിയിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top