മത്തിക്ക് മതിയായ വില ലഭിക്കുന്നില്ലെന്ന പരാതിയുമായി മത്സ്യ തൊഴിലാളികള്‍

പരപ്പനങ്ങാടി:കടലില്‍ നിന്ന് വലനിറയെ മത്തിയുമായി കരക്കെത്തിയാല്‍ മതിയായ വില ലഭിക്കുന്നില്ലെന്ന പരാതിയുമായി തൊഴിലാളികള്‍. ഒരു പെട്ടി മത്സ്യത്തിന് അയ്യായിരം വരെ വില കിട്ടിയിരുന്ന ഇടത്തരം മത്തിക്കിപ്പോള്‍ കിട്ടുന്നത് കേവലം ആയിരത്തി അഞ്ഞൂറില്‍ താഴെ രൂപ മാത്രമാണ്. കടലില്‍ നിന്ന് മീനിന്റെ വന്‍തോതിലുള്ള ലഭ്യതയാണ് വില കുറയാനുണ്ടായ പ്രധാന കാരണം.

കൂടാതെ ജില്ലയിലെ മറ്റു മത്സ്യ ബന്ധന കേന്ദ്രങ്ങളിലും വ്യാപകമായ തോതില്‍ മല്‍സ്യം ലഭിക്കുന്നുണ്ട്.കൂടാതെ നൂറ് വള്ളങ്ങള്‍ കടലില്‍ പോയാല്‍ തൊണ്ണൂറ്റി അഞ്ച് ശതമാനത്തിനും നന്നായി മത്സ്യം കിട്ടുന്നുമുണ്ട്.നേരത്തെ ഇത് അമ്പത് ശതമാനത്തില്‍ താഴേയായിരുന്നു.ഇതും മീനിന് ഡിമാന്റ് കുറയാന്‍ കാരണമായി. രുചിയുള്ള ചെറിയ മത്തിയായിട്ടും വില ലഭിക്കാത്തത് തൊഴിലാളികള്‍ക്ക് തിരിച്ചടിയായി.

മാസങ്ങളായി കടുത്ത വറുതിയില്‍ കഴിഞ്ഞിരുന്ന തീരത്ത് ഇപ്പോള്‍ ആശ്വാസത്തിന്റെ ദിനങ്ങളാണ്. ചുമട്ടുതൊഴിലാളികള്‍ക്ക് ജോലിയായി. തീരത്തെ കടകളും ഐസ് ഫാക്ടറികളും തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. ചരക്ക് വാഹനങ്ങള്‍ ഓട്ടം കിട്ടുന്നുമുണ്ട്. മത്സ്യത്തിന് വിലയില്ലെങ്കിലും മത്സുബന്ധന ചിലവിനും ഇന്ധന വിലക്കും കുറവൊന്നമില്ല.

എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ വള്ളം കടലിലിറക്കാന്‍ ഒന്നര കോടി രൂപയെങ്കിലും വേണം. ഇതില്‍ മൂന്ന് ചെറിയ യന്ത്രവല്‍കൃത കരിയര്‍ തോണിയും വലകളും ഉള്‍പ്പെടും. ഇതിനുള്ള ഭാരിച്ച തുക കണ്ടെത്തുന്നത് ബാങ്ക് വായ്പയായും വട്ടി പലിശക്ക് വാങ്ങിയും ഓഹരി ഉടമകളെ കണ്ടെത്തിയുമാണ്. മത്തി വ്യവസായ ആവശ്യത്തിനായി തമിഴ്‌നാട്, മംഗലാപരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നതിനാലാണ് ഇത്രയെ ങ്കിലും വില ലഭിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top