ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനയ്ക്ക് കപ്പല്‍ ഔദ്യോഗികമായി കൈമാറി. ഇതോടെ, സ്വന്തമായി നിര്‍മ്മിക്കുന്ന വിമാനവാഹിനി കപ്പല്‍ എന്ന, ഏറെക്കാലമായി രാജ്യം കണ്ട വലിയൊരു സ്വപ്‌നമാണ് സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. കൊച്ചി കപ്പല്‍ശാലയിലായിരുന്നു ചടങ്ങ്. രാജ്യത്തിന്റെ അഭിമാനമാണ് കേരളത്തിലെ സമുദ്രത്തിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിക്രാന്ത് വിശിഷ്ടം. പരിശ്രമത്തിന്റെ പ്രതീകം. ഓരോ ഭാരതീയനും അഭിമാനിക്കുന്ന മുഹൂര്‍ത്തമാണിത്. വെല്ലുവിളികള്‍ ഉയര്‍ന്നു വന്നാലും നേരിടാന്‍ ഭാരതത്തിനു കഴിയും.

വിക്രാന്ത് തദ്ദേശീയമായി നിര്‍മിച്ചതോടെ രാജ്യം ലോകത്തിന്റെ മുന്നിലെത്തി. പ്രയത്നിച്ച എല്ലാവര്‍ക്കും അഭിനന്ദനം. തൊഴിലാളികള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അഭിനന്ദനം. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രണമാണ് വിക്രാന്ത്. വിമാനവാഹിനി കപ്പല്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ ശ്രേണിയില്‍ ഇന്ത്യയും ചേരുന്നു. നാവിക സേനക്ക് കരുത്തും ആത്മ ധൈര്യവും കൂടി. ആത്മനിര്‍ഭര്‍ ഭാരതത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. തമിഴ്‌നാട്ടിലെയും യുപിയിലേയും പ്രതിരോധ ഉല്‍പന്ന നിര്‍മാണ കോറിഡോര്‍ മികച്ച രീതിയില്‍ മുന്നേറുന്നു. തദ്ദേശീയ ഉല്‍പന്ന നിര്‍മാണം രാജ്യത്തിനു മുതല്‍കൂട്ടാകുമെന്നും മോദി പറഞ്ഞു.

സ്വയം പ്രാപ്തതയുടെ പ്രതീകമാണ് വിക്രാന്തെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് പറഞ്ഞു. വിക്രാന്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകും. പ്രതിരോധ ഉത്പ്പാദന മേഖലയില്‍ വലിയ വളര്‍ച്ച നേടാനായെന്നും അദ്ദേഹം പറഞ്ഞു.

23000 കോടി രൂപ ചെലവിട്ട് കൊച്ചി കപ്പല്‍ശാലയിലാണ് നിര്‍മ്മിച്ചത് . 2002 -ലാണ് കേന്ദ്രമന്ത്രിസഭയുടെ പദ്ധതിക്ക് അംഗീകാരം കിട്ടുന്നത്. 2007 -ലാണ് കൊച്ചി കപ്പല്‍ ശാലയുമായി കരാറില്‍ ഒപ്പ് വയ്ക്കുന്നത്. 2009 -ല്‍ നിര്‍മ്മാണം തുടങ്ങി. 1971 -ലെ ഇന്തോ- പാക് യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കലായ ഐഎന്‍എസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിനും വിക്രാന്ത് എന്ന് പേരിട്ടത്.

860 അടിയാണ് കപ്പലിന്റെ നീളം. 193 അടിയാണ് ഉയരം. 30 എയര്‍ക്രാഫ്റ്റുകളാണ് ഒരേ സമയം കപ്പലില്‍ നിര്‍ത്തിയിടാന്‍ കഴിയുക. ഐഎന്‍എസ് വിക്രാന്ത് വന്നതോടെ തദ്ദേശീയമായി വിമാനവാഹിനി നിര്‍മ്മിക്കുന്ന ലോകത്തിലെ ആറാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.

14,000 കിലോമീറ്ററാണ് വിക്രാന്തിന് നിര്‍ത്താതെ സഞ്ചരിക്കാനാവുക. 10 ഹെലികോപ്ടറുകളും 20 യുദ്ധവിമാനങ്ങളും വഹിക്കാന്‍ വിക്രാന്തിന് സാധിക്കും. മിഗ് -29, റഫാല്‍ എന്നീ യുദ്ധവിമാനങ്ങള്‍ വിക്രാന്തിലുണ്ടാകും. കാമോവ് 30, എംഎച്ച് 60 ഹെലികോപ്ടറുകളും ഇതില്‍ ഉപയോഗിക്കും.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top