യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ പോളണ്ടിലെത്തിച്ചു

യുക്രൈനിലെ കീവില്‍ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങ്ങിനെ പോളണ്ടിലേക്ക് എത്തിച്ചു. പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സിലാണ് ഹര്‍ജോതിനെ പോളണ്ടിലേക്ക് എത്തിച്ചത്. വ്യോമസേന വിമാനത്തില്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും. കേന്ദ്രമന്ത്രി വി.കെ സിങ്ങിനൊപ്പമാണ് ഹര്‍ജോത് നാട്ടിലെത്തുക.

റഷ്യന്‍ അധിനിവേശം ആരംഭിച്ച യുക്രൈനിലെ കീവില്‍ നിന്ന് ഫെബ്രുവരി 27 ന് സുരക്ഷിത മേഖലയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഹര്‍ജോതിന് വെടിയേറ്റത്. തോളിലും കാലിനും പരുക്കുണ്ട്. വിദ്യാര്‍ത്ഥി കീവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അക്രമത്തില്‍ ഹര്‍ജോതിന് പാസ്‌പോര്‍ട്ട് അടക്കം നഷ്ടമായിരുന്നു. വെടിയേറ്റ ശേഷവും ഇന്ത്യന്‍ എംബസിയുമായി പലതവണ ബന്ധപ്പെട്ടിട്ടും എംബസി സഹായമൊന്നും ചെയ്തില്ലെന്ന് നേരത്തെ ഹര്‍ജോത് ആരോപിച്ചിരുന്നു. തന്നെ നാട്ടിലെത്താന്‍ ഇടപെടണമെന്നും വീഡിയോ സന്ദേശത്തിലൂടെ ഹര്‍ജോത് അഭ്യര്‍ത്ഥിച്ചു.

പിന്നാലെ ഹര്‍ജോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും നാട്ടിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. എംബസി അധികൃതര്‍ ആശുപത്രിയിലെത്തുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തു.

 

Share news
error: Content is protected !!
Scroll to Top