ഇന്ത്യ-ഓസീസ് രണ്ടാം ട്വന്റി 20 ക്രിക്കറ്റ് ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20 ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. വിശാഖപട്ടണത്ത് ആദ്യ ടി20 ജയിച്ച ഇന്ത്യക്ക് ഇന്നും വിജയിച്ചാല്‍ അഞ്ച് മത്സരങ്ങളിലുടെ പരമ്പരയില്‍ ലീഡ് ഉയര്‍ത്താം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്ന ആറാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് ഇന്നത്തേത്.

മത്സരത്തിന് മുന്നോടിയായി ഇന്ത്യ-ഓസീസ് ടീമുകള്‍ ഇന്നലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. തലസ്ഥാനത്തെ സൂപ്പര്‍ പോരാട്ടത്തെ മഴ തടസപ്പെടുത്തുമോ എന്ന ആശങ്കകള്‍ ആരാധകര്‍ക്കുണ്ട്. മലയാളി സഞ്ജു സാംസണ്‍ കളിക്കാത്തതിന്റെ നിരാശയും ആരാധകര്‍ക്കുണ്ട്. വിജയ ഇലവിനെ ടീം ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും യശസ്വി ജയ്സ്വാളിനും റിങ്കു സിംഗിനുമൊപ്പം റുതുരാജ് ഗെയ്ക്വാദും തിലക് വര്‍മ്മയും ഫോമിലേക്ക് എത്തിയാല്‍ ഇന്ത്യന്‍ ടീമിന് ബ്രേക്കിടുക എതിരാളികള്‍ക്ക് പ്രയാസമാകും.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയി, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ.

വിശാഖപട്ടണം വേദിയായ ആദ്യ ട്വന്റി 20യില്‍ രണ്ട് വിക്കറ്റിന് വിജയിച്ച ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് വെടിക്കെട്ട് സെഞ്ചുറിവീരന്‍ ജോഷ് ഇന്‍ഗ്ലിന്റെ (50 പന്തില്‍ 110) കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് പടുത്തുയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ടീം ഇന്ത്യ ഒരു പന്ത് ബാക്കിനില്‍ക്കേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നാലാമനായി ക്രീസിലെത്തി 42 പന്തില്‍ 80 റണ്‍സുമായി തിളങ്ങിയ നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ വിജയശില്‍പി. ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 ഉം യശസ്വി ജയ്സ്വാള്‍ 8 പന്തില്‍ 21 ഉം റിങ്കു സിംഗ് 14 പന്തില്‍ 22* ഉം റണ്‍സുമായും തിളങ്ങി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top