വിമാനത്തില്‍ ഭീകരര്‍ ഉണ്ടെന്ന സന്ദേശം വ്യാജമെന്ന് ഇന്ത്യയും ശ്രീലങ്കയും

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പഹല്‍ഗാം ഭീകരന്‍ ഉണ്ടെന്ന നിലയില്‍ വന്ന സന്ദേശം വ്യാജം. ശ്രീലങ്കയും ഇന്ത്യയും ഇക്കാര്യം വ്യക്തമാക്കി.

ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ സംശയാസ്പദമായ ഒരാളുണ്ടെന്ന ഇന്ത്യയില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടന്നത്. ഇന്നലെ 12 മണിക്കാണ് വിമാനം ചെന്നൈയില്‍ നിന്ന് കൊളംബോയില്‍ എത്തിയത്. യുഎല്‍ 122 എന്ന വിമാനത്തിലാണ് പരിശോധന നടന്നത്. ഇന്ത്യയില്‍ അന്വേഷണം നേരിടുന്ന പ്രതിക്ക് വേണ്ടിയാണ് വിമാനത്തില്‍ പരിശോധന നടത്തുന്നതെന്നാണ് എയര്‍ലൈന്‍സ് ഔദ്യോഗികമായി അറിയിച്ചത്.ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശ്രീലങ്കന്‍ പോലീസും ശ്രീലങ്കന്‍ വ്യോമസേനയും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നടപടികള്‍ ഇന്ത്യ കടുപ്പിച്ചു. പാകിസ്താനില്‍ നിന്നുളള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പാകിസ്താനില്‍ നിര്‍മ്മിക്കുന്നതോ അവിടെനിന്ന് കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ വസ്തുക്കളുടെയും ഇറക്കുമതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധിക്കുകയാണെന്ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ബൈസരണ്‍വാലിയിലെ പൈന്‍മരക്കാടുകളില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top