തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് കേന്ദ്ര ആദായ നികുതി റെയ്ഡ്. പരിശോധനയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തുവന്നു.
കിഫ്ബി ആസ്ഥാനത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ് പരിശോധനയുണ്ടായത്. പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് ആസ്താനത്ത് പരിശോധനയ്ക്ക് എത്തിയത്. ഇവിടെ നിന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെ നേരത്തെ ആവശ്യപ്പെട്ട വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് കിഫ്ബി നടത്തിയ പദ്ധതികളുടെ വിശദാംശങ്ങള്‍, കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൈമാറിയ തുകയുടെ വിവരങ്ങള്‍ പദ്ധതികള്‍ക്ക് വേണ്ടി വിവിധ കോണ്‍ട്രാക്ടര്‍മാരിൽ നിന്നും ഈടാക്കിയ പണത്തിന്റെ നികുതി, എന്നിവ സംബന്ധിച്ച് രേഖകളാണ് കിഫ്ബിയിൽ നിന്നും ശേഖരിച്ചത്.
ആദായ നികുതി വകുപ്പ് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണെന്ന് ധനമന്ത്രി വിമര്‍ശിച്ചു. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇത് എന്നും ജനം ഇതിന് തിരിച്ചടി നൽകുമെന്നും ധനമന്ത്രി പ്രതികരിച്ചു.




