താനൂരില്‍ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ച നിലയില്‍;കാമുകന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

താനൂര്‍:താനൂരില്‍ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി ക്വാര്‍ട്ടേഴ്സില്‍ മരണപ്പെട്ട നിലയില്‍. ഒപ്പം താമസിച്ചിരുന്ന കാമുകന്‍ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍. താനൂരിനെ നടുക്കിയ സവാദ് കൊലക്കേസിലെ പ്രതി സൗജത്താണ് മരിച്ചത്. കാമുകന്‍ ബഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്‍ട്ടേഴ്സിലാണ് സൗജത്തിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്‍ട്ടേഴ്സില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സൗജത്തിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവിടെയെത്തിയ സൗജത്തിന്റെ പരിചയക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സൗജത്തിനൊപ്പം താമസിച്ചിരുന്ന കാമുകന്‍ ബഷീര്‍ വിഷംകഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായി കണ്ടെത്തി. ഇന്നലെ രാവിലെ കോട്ടക്കലില്‍ വെച്ചാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളത്. വിഷംകഴിച്ച ശേഷം സഹോദരിയെ വിവരം വിളിച്ചുപറയുകയായിരുന്നു. നാട്ടുകാര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ബഷീറിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സൗജത്തിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. 2018 ഒക്ടോബറിലായിരുന്നു സൗജത്തും ബഷീറും ചേര്‍ന്ന് സൗജത്തിന്റെ ഭര്‍ത്താവും മത്സ്യത്തൊഴിലാളിയുമായ താനൂര്‍ അഞ്ചുടി സ്വദേശി പൗകത്ത്
സവാദിനെ തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയത്. തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ച് ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു സവാദ് ക്രൂരമായി കൊല്ലപ്പെട്ടത്. ഗള്‍ഫിലായിരുന്ന ബഷീര്‍ രഹസ്യമായി നാട്ടിലെത്തിയ ശേഷം സൗജത്തിന്റെ സഹായത്തോടെ കൊല നടത്തി ഗള്‍ഫിലേക്ക് രക്ഷപ്പെടുകയും പൊലീസ് നാട്ടില്‍ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയും വിവിധ കേന്ദ്രങ്ങളില്‍ താമസിച്ച് വരികയുമായിരുന്നു. ആറ് മാസമായി വലിയപറമ്പില്‍ താമസിക്കുന്നതായി പൊലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top