വിമാനത്തിനുള്ളിലെ സംഭവം; ഇ.പി ജയരാജനെതിരെ കേസെടുക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ നടന്ന അക്രമത്തില്‍ ഇപി ജയരാജനെതിരേ കേസെടുക്കില്ല. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഇപി ജയരാജന്‍ ശ്രമിച്ചത്. കേസിന്റെ ഗൗരവം കുറയ്ക്കാന്‍ നല്‍കിയ പരാതിയെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെതിരേ കേസെടുക്കേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനു വേണ്ടിയാണ് പരാതിയെന്ന് ബോധ്യമായെന്നും എഴുതി നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കേസിലെ ഒന്നും രണ്ടും പ്രതികള്‍ കോടതിയിലോ പൊലീസ് കസ്റ്റഡിയിലോ ഉണ്ടായിരുന്നപ്പോഴോ ഇപി ജയരാജനെതിരേ പരാതി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇപി ജയരാജന്‍ ആക്രമണം തടയാന്‍ ശ്രമിച്ചു. നിത്യാനന്ദ കെ.യു,ദില്‍ജിത്ത് എന്നിവര്‍ ഈ വിഷയത്തില്‍ ഇ-മെയില്‍ വഴി പരാതി നല്‍കിയെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു.

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവരെ പ്രതികളാക്കി വലിയതുറ പൊലീസ് കേസെടുത്തിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ അനുസരിച്ചും ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്.

Share news
error: Content is protected !!
Scroll to Top