കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 10ന് തിരി തെളിയും; 80 ചിത്രങ്ങള്‍

തിരു :ചലച്ചിത്രപ്രേമികള്‍ക്ക് കരുതലുള്ള വിസ്മയക്കാഴ്ച ഒരുക്കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ എത്തുന്നത് 80 ചിത്രങ്ങള്‍ .രാജ്യാന്തര മത്സര വിഭാഗം ,ഇന്ത്യന്‍ സിനിമ ,ഹോമേജ്, ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളിലായി 50 ഓളം ചിത്രങ്ങളാണ് നാലുമേഖലകളിലും പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധിക ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ട് , കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്‌പൈ ,അഹമ്മദ് ബഹ്റാമിയുടെ ദി വേസ്റ്റ് ലാന്‍ഡ് തുടങ്ങിയ വിഖ്യാത ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിന് എത്തും.

ഫെബ്രുവരി 10 ന് തിരുവനന്തപുരത്താണ് മേളയുടെ തുടക്കം . സമാപന ചടങ്ങുകള്‍ ഇക്കുറി മാര്‍ച്ച് അഞ്ചിന് പാലക്കാട്ടാവും നടക്കുക .തിരുവനന്തപുരത്ത് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിനു പുറമെ കൈരളി ,ശ്രീ,നിള ,കലാഭവന്‍,നിശാഗന്ധി എന്നിവിടങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മേള നടത്തുന്നത് .മേളയിലെത്തുന്ന ഡെലിഗേറ്റുകള്‍, ഒഫിഷ്യലുകള്‍ , വോളന്റിയര്‍മാര്‍, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവര്‍ക്ക് ടാഗോര്‍ തിയേറ്ററില്‍ ഫെബ്രുവരി 8,9,10 തീയതികളില്‍ സൗജന്യമായി ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം അക്കാദമിയും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട് .ആശുപത്രികളില്‍ നിന്നും ലാബുകളില്‍ നിന്നുമുള്ള (മേള തുടങ്ങുന്നതിനും 48 മണിക്കൂര്‍ മുന്‍പ് നടത്തിയത്) കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കും മേളയില്‍ പ്രവേശനം അനുവദിക്കുമെന്ന് അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ അറിയിച്ചു.

ഫെസ്റ്റിവല്‍ പാസുകളുടെയും കിറ്റുകളുടെയും വിതരണം ഫെബ്രുവരി എട്ടിന് ആരംഭിക്കും. തിരുവനന്തപുരത്തു ടാഗോര്‍ തിയേറ്ററില്‍ തയ്യാറാക്കിയ പ്രത്യേക കൗണ്ടറുകളിലൂടെയാകും പാസ് വിതരണം നടത്തുന്നത് .പാസ് വിതരണത്തിനൊപ്പമാകും ആന്റിജന്‍ ടെസ്റ്റും ആരംഭിക്കുക.
കൊച്ചിയില്‍ ഫെബ്രുവരി 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയും ആണ് മേള നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top