ഹൈദരാബാദ് കൂട്ടബലാത്സംഗം; ഇരയുടെ ചിത്രം പുറത്തുവിട്ടതില്‍ വിവാദം

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ടതില്‍ വിവാദം. ഇരയായ പെണ്‍കുട്ടിയുടെയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെയും ചിത്രങ്ങളടങ്ങിയ വിഡിയോ ആണ് ബിജെപി എംഎല്‍എ രഘുനന്ദന്‍ റാവു പുറത്തുവിട്ടത്. ബിജെപി എംഎല്‍എയ്ക്കെതിരെ സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ രംഗത്തെത്തി.

കേസിലെ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി ടിആര്‍എസ് എംഎല്‍എയുടെ മകനാണ്. ഇയാള്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന കാരണത്താലാണ് താന്‍ ചിത്രം പുറത്തുവിട്ടതെന്ന് രഘുനന്ദന്‍ റാവു പറഞ്ഞു. അതേസമയം എംഎല്‍എയുടെ മകന്റെ പങ്ക് തെളിയിക്കുന്നതാണ് വിഡിയോ എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിഡിയോ പുറത്തുവിട്ടതോടെ ഇരയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെ സ്വകാര്യതയും സുരക്ഷയും നഷ്ടപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നീതിയെക്കാള്‍ വലുതാണോ പ്രതിയുമായുള്ള ബന്ധമെന്നും കോണ്‍ഗ്രസ് എംപി ചോദിച്ചു.

എം.എല്‍.എയുടെ മകന്‍ കേസില്‍ ഉള്‍പെട്ടിട്ടുള്ളതായി പോലീസ് പുറത്തുപറയുന്നില്ലങ്കിലും ആരോപണ വിധേയനായ എം.എല്‍.എയുടെ മകന്റെ വീഡിയോകളും ഫോട്ടോകളും ബിജെപി പുറത്തുവിട്ടു. ഇയാള്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവിട്ടത്.

മെയ് 28നാണ് ഹൈദരാബാദില്‍ അഞ്ച് പേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആഢംബര കാറില്‍ കയറ്റി ബലാത്സംഗം ചെയ്തത്.. ഹൈദരാബാദില്‍ ജൂബിലി ഹില്‍സിലെ പബ്ബിന് മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 17 വയസുള്ള പെണ്‍കുട്ടിയെ ഉപപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കൂട്ട ബലാത്സംഗത്തിനിരയായെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം നല്‍കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top