പത്തനംതിട്ട: നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍ നിന്നും നേരത്തെ ഉണ്ടായ ഒരു
സംഭവത്തിന്റെ വെളിപ്പെടുത്തലുമായി ഓട്ടോഡ്രൈവര്‍. നരബലി നടന്ന വീട്ടില്‍ നിന്നും ഓടിയെത്തിയ സ്ത്രീ വല്ലാതെ ഭയന്ന് വിറച്ച അവസ്ഥയിലായിരുന്നു. ഫോണില്‍ വിളച്ചതനുസരിച്ചാണ് അവിടെ എത്തിയത്. അവരുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഉണ്ടായിരുന്നില്ല. എന്നെ എത്രയും പെട്ടന്ന് രക്ഷപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടാണ് ആ സ്ത്രീ വിളിച്ചത്. എവിടെ യാണെന്ന് ചോദിച്ചപ്പോള്‍ എലന്തൂരിലെ ഒരു വീട്ടിലാണെന്നും അവിടേക്ക് എത്താനുള്ള വഴി കൃത്യമായി പറഞ്ഞുതരികയും ചെയ്തു.
ഓട്ടോ എത്തിയതോട സ്ത്രീ ഓടിവന്ന് ഓട്ടോയില്‍ കയറി. പിന്നാലെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. സ്ത്രീയുടെ പേര് എന്താണെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. സ്ത്രീയെ പത്തനംതിട്ട സ്റ്റാന്റില്‍ കൊണ്ടുവിടുകയും ചെയ്തു.
ഞാന്‍ അവരോട് ചോദിച്ചു. ചേച്ചി എന്താണ് സംഭവിച്ചത്. അപ്പോള്‍ അവര്‍ പറഞ്ഞു തന്റെ കൈ കാലുകള്‍ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചെന്നും ഒരുപാട് പീഡനത്തിന് താന്‍ ഇരയായെന്നും അവര്‍ പറഞ്ഞു. അങ്ങിനെയെങ്കില്‍ നമുക്ക് അടുത്ത പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി കൊടുക്കാമെന്നും ഞാന്‍ പറഞ്ഞു. കേസ് കൊടുത്താല്‍ തന്റെ മാനം പോകുമെന്ന് പറഞ്ഞ് പരാതി കൊടുക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവിടെ ചെന്നില്ലായിരുന്നെങ്കില്‍ അവര്‍ രക്ഷപ്പെടില്ലായിരുന്നു. പത്രങ്ങളില്‍ നരബലിയെന്ന് ആദ്യം വായിച്ചപ്പോള്‍ ആദ്യത്തെ നരബലി ഇവരാവാനാണ് സാധ്യത എന്ന് ഞാന്‍ മനസില്‍ കരുതി. പിന്നീടാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് വിളിക്കുന്നതെന്നും പോലീസില്‍ മൊഴി നല്‍കുന്നതെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.




