തിരൂരില്‍ കുതിരയ്ക്ക് അപൂര്‍വ ശസ്ത്രക്രിയ നടത്തി

തിരൂര്‍: തെക്കുമുറിയില്‍ കുതിരയ്ക്ക് അപൂര്‍വ ശസ്ത്രക്രിയ നടത്തി. വൃഷ്ണത്തിന് വീക്കം വന്ന് ദുരിതത്തിലായ കുതിരയ്ക്കാണ് ശസ്ത്രക്രിയയിലൂടെ രക്ഷ ലഭിച്ചത്. മാസങ്ങളോളമായി വൃഷ്ണത്തിന് വീക്കം വന്ന് ക്ഷടപ്പെടുന്ന കുതിരയെ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരിപാലകനായ താജുദ്ധീനാണ് ഡോ. റാസിമിനെ സമീപിച്ചത്. തുടര്‍ന്ന് വളവന്നൂര്‍ മൃഗാശുപത്രിയിലെ സര്‍ജനായ ഡോ. ശിവനാരായണന്‍ നരിപ്പറമ്പ് ഹൂസ് എന്‍ പൗസ് വെറ്ററിനറി ക്ലിനിക്കിലെ ഡോ. ഫൈസല്‍, ഡോ. റാസിം എന്നിവരടങ്ങിയ സംഘം അടുത്തദിവസം കുതിരയെ പരിശോധിക്കുകയായിരുന്നു. ആഗസ്റ്റ് 1 നു ശസ്ത്രക്രിയ ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു.

ജനറല്‍ അനസ്തേഷ്യ നല്‍കി പൂര്‍ണമായും മയക്കിക്കിടത്തിയാണ് കുതിരയുടെ ഉടമസ്ഥനായ പള്ളാട്ടില്‍ നിസാറിന്റെ വീട്ടില്‍ വച്ച് ശസ്ത്രക്രിയ നടത്തിയത്. ജനറല്‍ അനസ്‌തേഷ്യക്ക് മുന്‍കരുതലായി 24 മണിക്കൂര്‍ മുമ്പ് ഭക്ഷണവും 12 മണിക്കൂര്‍ മുമ്പ് വെള്ളവും നല്‍കുന്നത് നിയന്ത്രിച്ചാണ് ശസ്ത്രക്രിയക്കായി അര്‍ജുന്‍ എന്ന കുതിരയെ ഒരുക്കിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ അര്‍ജുന്റെ ഇരു വൃഷ്ണങ്ങളും നീക്കം ചെയ്തു. ഗൃഹാന്തരീക്ഷത്തില്‍ വളരെ അപൂര്‍വമായേ ജനറല്‍ അനസ്‌തേഷ്യ നല്‍കി കുതിരകളെ സര്‍ജറിക്ക് വിധേയമാക്കാറുള്ളുവെന്നും കേരളത്തില്‍ തന്നെ വളരെ വിരളമായാണ് കുതിരകളില്‍ ഓര്‍ക്കിയക്ടമി എന്ന ഈ ശസ്ത്രക്രിയ നടന്നിട്ടുള്ളതെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ശിവനാരായണന്‍ പറഞ്ഞു.

അഞ്ചു ദിവസത്തെ ആന്റിബയോട്ടിക് ചികിത്സ കൂടി കഴിഞ്ഞ അര്‍ജുന്‍ സുഖം പ്രാപിച്ചു വരികയാണ്. പൂര്‍ണ്ണ ആരോഗ്യവാനാവുകയാണെങ്കില്‍ ഡോക്ടര്‍മാരുടെ സമ്മതത്തോടെ തിരൂരില്‍ വച്ച് നടക്കുന്ന സ്വാതന്ത്ര്യ ദിന റാലിക്ക് അര്‍ജുനെ പങ്കെടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ഉടമയായ നിസാര്‍.

Share news
error: Content is protected !!
Scroll to Top