എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി;തീരുമാനം മകള്‍ ആശാ ലോറന്‍സിന്റെ ഹര്‍ജിയില്‍

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി.എം എം ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. ഹര്‍ജിയില്‍ തീരുമാനം പിന്നീടുണ്ടാകും.

എം എം ലോറന്‍സിന്റെ മൃതദേഹം ഇന്ന് വൈകീട്ട് നാല് മണിക്ക് കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഇതിനെതിരായാണ് ആശ ലോറന്‍സ് ഹര്‍ജി സമര്‍പ്പിച്ചത്.

മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും ആശ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന കാര്യം പിതാവ് തങ്ങളോട് പറഞ്ഞിട്ടില്ലെന്നാണ് ആശാ ലോറന്‍സിന്റെ വാദം. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഇങ്ങനെ ഒരു കാര്യത്തിന് എല്ലാ മക്കളുടേയും സമ്മതം ആവശ്യമാണെന്നും ആശ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ വൈദ്യപഠനത്തിന് നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കോടതി ഇടപെട്ട് ഇത് തടയണമെന്നും ആശാ ലോറന്‍സ് ആവശ്യപ്പെടുന്നു.

അതേസമയം ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയമാണെന്ന് എം എം ലോറന്‍സിന്റെ മകന്‍ സജീവന്‍ ആരോപിച്ചു. മൃതദേഹം കൈമാറുന്നതിനുള്ള സമ്മതപത്രം കൊടുത്തു കഴിഞ്ഞു. പിതാവ് എക്കാലവും കമ്മ്യൂണിസ്റ്റുകാരനെന്നും സജീവന്‍ പറഞ്ഞു. പിതാവിന്റെ മൃതദേഹം വിട്ടുനല്‍കുന്നതിനുള്ള സമ്മതപത്രം താനും മറ്റൊരു സഹോദരിയും ചേര്‍ന്ന് നല്‍കിയിട്ടുണ്ട്. മൃതദേഹം വിട്ടു നല്‍കുന്നതിന് പിതാവും താത്പര്യം പ്രകടിപ്പിരുന്നുവെന്നും സജീവന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 21ന് കൊച്ചിയില്‍ വച്ചായിരുന്നു എം എം ലോറന്‍സിന്റെ അന്ത്യം. കുറച്ച് നാളായി വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍, ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 25 വര്‍ഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി ദീര്‍ഘകാലം സിപിഎമ്മിന്റെ അനിഷേധ്യനായ നേതാവായിരുന്നു എം എം ലോറന്‍സ്.

Share news
error: Content is protected !!
Scroll to Top