ഹൈക്കോടതി പറയുന്നതുവരെ ബാറുകള്‍ക്ക് തല്‍സ്ഥിതി തുടരാം; സുപ്രീംകോടതി

Supreme_Court_of_India_-_200705കൊച്ചി: ഹൈക്കോടതി വിധി വരുന്നത് വരെ സംസ്ഥാനത്തെ 312 ബാറുകള്‍ അടച്ചു പൂട്ടരുതെന്ന് സുപ്രീംകോടതി. ഈ മാസം 30 ന് വിധി വന്നില്ലെങ്കില്‍ തല്‍സ്ഥിതി തുടരുമെന്ന് സുപ്രീംകോടതി. വിധി വന്നശേഷം ഒരു മാസത്തെ സാവകാശം വേണമെന്ന ബാറുടമകളുടെ ആവശ്യം കോടതി തള്ളി.

വിധി പ്രതികൂലമായാല്‍ ബാറുടമകള്‍ക്ക് അപ്പീല്‍ നല്‍കാന്‍ സാവകാശം നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തുറന്നു പ്രവര്‍ത്തിക്കുന്ന 312 ബാറുകളും സെപ്റ്റംബര്‍ 12 നകം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബാറുടമകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഈ മാസം 30 വരെ ബാറുകള്‍ അടച്ചു പൂട്ടരുതെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് ഈ മാസം 30 ന് മുമ്പ് കേസില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിക്കണം. വിധി വൈകാന്‍ ഇടയുണ്ടെന്ന ബാറുടമകളുടെ അഭിപ്രായത്തെ തുടര്‍ന്ന് ഹൈക്കോടതി വിധിവരുന്നത് വരെ ബാറുകള്‍ അടച്ചുപൂട്ടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം സ്റ്റേ തുടരണമെന്ന ബാറുടമകളുടെ ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തു.

സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത് മുന്‍ കേന്ദ്രമന്ത്രിയും, കോണ്‍ഗ്രസ്സ് നേതാവും, മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ആയിരുന്നു. മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി കേസ് വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. നയതീരുമാനത്തില്‍ കോടതി ഇടപെടുന്നതെന്നും മദ്യനയം സമൂഹ നന്‍മക്ക് വേണ്ടിയാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഭരണഘടനാവിരുദ്ധമായ നടപടിയില്‍ കോടതി ഇടപെടണമെന്നും സര്‍ക്കാരിന്റേത് വിവേചനപരമായ തീരുമാനമാണെന്നും ബാറുടമകള്‍ വാദിച്ചു.

Share news
error: Content is protected !!
Scroll to Top