Section

malabari-logo-mobile

കാലവര്‍ഷക്കെടുതി;ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍

HIGHLIGHTS : സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയെ നേരിടാനുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍  മുഖ്യമന്ത്രി വിലയിരുത്തി. രാവിലെ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനങ്ങളുടെ പു...

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയെ നേരിടാനുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍  മുഖ്യമന്ത്രി വിലയിരുത്തി. രാവിലെ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനങ്ങളുടെ പുരോഗതിയാണ് മുഖ്യമന്ത്രി വൈകുന്നേരം വിലയിരുത്തിയത്. ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തത്തെ നേരിടാന്‍ കേന്ദ്രസേനകളുടേയും ദുരന്തനിവാരണ സേനകളുടേയും പൊലീസ്- ഫയര്‍ ഫോഴ്‌സ് സേനകളുടേയും നേതൃത്വത്തില്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. എം എല്‍ എ മാര്‍ അടക്കമുള്ള ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.
* ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റര്‍ മുഖേന വയനാട്ടില്‍ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തില്‍ ഉള്ളത്.
* ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 സംഘം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി. ഇവരില്‍   48 പേരടങ്ങുന്ന സംഘം നാളെ രാവിലെയോടെ വയനാട്ടിലെത്തും. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും നാളെ പ്രവര്‍ത്തനം നടത്തും. 48 പേരടങ്ങുന്ന ഒരു സംഘം നിലവില്‍ കോഴിക്കോട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങള്‍ പാലക്കാട് എത്തും. ഇവരില്‍ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാട് പ്രവര്‍ത്തിക്കും. 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലേക്ക് പോകും.
കണ്ണൂരില്‍ നിന്നും കരസേനയുടെ ഒരു സംഘം പെരിയ ചുരം വഴി വയനാട്ടിലേക്ക് തിരിച്ചു. പോകുന്ന പാതയിലെ തടസങ്ങള്‍ നീക്കിയാണ് ഈ സംഘം വയനാട്ടില്‍ എത്തുന്നത്.
കണ്ണൂരിലും മലപ്പുറത്തും നിലവില്‍ കരസേനയുടെ ഓരോ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.നേവിയു ടെ 15 പേരടങ്ങുന്ന സംഘം നിലവില്‍ മലപ്പുറത്ത് ലഭ്യമാണ്. 5 പേര്‍ വയനാട്ടിലും എത്തിയിട്ടുണ്ട്. ഏഴിമല നാവിക അക്കാദമിയില്‍ നിന്നും ഒരു ടീം വയനാട്ടിലേക്ക് പുറപ്പെട്ടു.
കരസേനയുടെ മിലിട്ടറി എഞ്ചിനിയറിംഗ് ഗ്രൂപ്പ് രാത്രിയോടെ കോഴിക്കോട് എത്തും. 34 പേരടങ്ങുന്ന സംഘം 6 ബൗട്ടുകളും 5 ബൗസറുകളുമായാണ് സംഘം എത്തുന്നത്. ഈ സംഘം മലപ്പുറത്തും കോഴിക്കോടും ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട ദുരന്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തനം നടത്തും.
മറ്റൊരു സംഘം രാത്രിയോടെ കോയമ്പത്തൂരില്‍ എത്തും. പകല്‍ വയനാട്ടിലേക്ക് ചുരം മാര്‍ഗം എത്തും

കരസേനയുടെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ മൂന്നാമത്തെ സംഘം സെക്കന്തരാബാദില്‍ നിന്നും എറണാകുളത്ത് എത്തും. ഇവര്‍ ഇടുക്കിയില്‍ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കും.
എയര്‍ ഫോഴ്‌സിന്റെ AN 32, 2 MI 17, 1 ALH എന്നിവയും കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവയുടെ 1 ALH ഹെലികോപ്റ്ററും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.  ആവശ്യമെങ്കില്‍ ഇ 17 വിമാനവും കൂടുതല്‍ സേനയും ലഭ്യമാകുമെന്നും സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.
റവന്യു സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ പ്രത്യേക ഏകോപന സെല്‍ ആരംഭിച്ചു. വിവിധ വകുപ്പുകളുമായും നേവി – വ്യോമസേന- എന്‍ ഡി ആര്‍ എഫ് , കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ദക്ഷിണമേഖലാ കമാന്‍ഡഡ് കുമാരി രേഖാ നമ്പ്യാര്‍ തിരുവനന്തപുരത്ത് എത്തി ഈ സെലിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
ആവശ്യാനുസരണം ബുള്‍ഡോസര്‍,  ജനറേറ്റര്‍, ലൈറ്റ് എന്നിവ വാടകക്കെടുത്ത് വിനിയോഗിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കി.
എണ്ണായിരത്തോളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പ്രായമായവര്‍, രോഗമുള്ളവര്‍, അംഗ പരിമിതര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ദുരന്ത പ്രദേശങ്ങളിലും ഇത്തരക്കാരെ ശ്രദ്ധിക്കണം.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷണം, വെള്ളം, വസ്ത്രം,ശുചി മുറികള്‍ തുടങ്ങിയവ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ക്യാമ്പുകളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടനാട് കാലവര്‍ഷക്കെടുതിയുണ്ടായപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തിയ മാതൃകയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കാനാണ് നിര്‍ദ്ദേശം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!