തൃക്കാക്കരയിൽ കനത്ത പോളിംഗ്

കേരള രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. മോക് പോളിംഗ് പൂര്‍ത്തിയാക്കി ഏഴ് മണിയോടെ തന്നെ പോളിംഗ് ആരംഭിച്ചു. രാവിലെ തന്നെ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കുകയാണ് മുന്നണികള്‍. രാവിലെ തന്നെ വലിയ തിരക്കാണ് ബൂത്തുകളില്‍ ദൃശ്യമായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും രാവിലെ തന്നെ പോളിംഗ് ബൂത്തിലേക്കെത്തി വോട്ട് രേഖപ്പെടുത്തി.

നൂറ് ശതമാനം ആത്മ വിശ്വാസത്തിലാണെന്നും തൃക്കാക്കര വിജയിച്ച് കയറി ഇടതുമുന്നണി സെഞ്ച്വറിയടിക്കുമെന്നും മണ്ഡലം പിടിക്കുമെന്നും തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് വോട്ട് ചെയ്ത ശേഷം പ്രതികരിച്ചു. തൃക്കാക്കരയില്‍ ശുഭ പ്രതീക്ഷയിലാണെന്ന് പിടി തോമസിന്റെ ഭാര്യയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഉമാ തോമസും. തൃക്കാക്കര ജനത തന്നൈ അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും മഴ മാറി നില്‍ക്കുന്നതും അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന് മണ്ഡലത്തില്‍ വോട്ടില്ല.

കാലവര്‍ഷം തുടങ്ങിയെങ്കിലും തൃക്കാക്കരയില്‍ ഇപ്പോള്‍ തെളിഞ്ഞ അന്തരീക്ഷമാണ്. മഴ വില്ലനായാല്‍ പോലും വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ പ്രത്യേക സ്‌ക്വാഡുകളെ ഒരുക്കിയുള്ള തയ്യാറെടുപ്പുകള്‍ പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്.

വൈകിട്ട് 6 മണിവരെയാണ് പോളിംഗ്. 239 ബൂത്തുകളാണ് തൃക്കാക്കരയില്‍ സജീകരിച്ചിട്ടുള്ളത്. ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടര്‍മാരാണ് മണ്ഡലത്തിലാകെയുള്ളത്. ഇതില്‍ മൂവായിരത്തി അറുനൂറ്റി മുപ്പത്തി മൂന്ന് പേര്‍ കന്നി വോട്ടര്‍മാരാണ്. നഗര മണ്ഡലമായ തൃക്കാക്കരയില്‍ പ്രശ്‌ന സാധ്യതാ, പ്രശ്‌ന ബാധിത ബൂത്തുകള്‍ ഇല്ല. കള്ളവോട്ട് തടയാന്‍ കര്‍ശന നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്.

കള്ളവോട്ടിന് സാധ്യതയുണ്ടെന്ന് യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top