പീഡന പരാതി; സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ വകുപ്പ് മേധാവി സുനില്‍ കുമാറിനെ സസ്‌പെന്റ് ചെയ്തു: അറസ്റ്റ് ചെയ്യാന്‍ മടിച്ച് പോലീസ്

തൃശ്ശൂര്‍: പീഡന പരാതിയില്‍ തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ വകുപ്പ് മേധാവിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീനുമായ എസ്. സുനില്‍ കുമാറിനെ സസ്പെന്റ് ചെയ്തു. വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

സുനില്‍കുമാറിനെതിരെ വെസ്റ്റ് പോലീസ് ബലാത്സംഗ കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അറസ്റ്റ് ഉണ്ടാകും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ത്ഥിനിയെ സുനില്‍ കുമാര്‍ പീഡിപ്പിച്ചതായാണ് പോലീസില്‍ നല്‍കിയ പരാതി. എന്നാല്‍ അധ്യാപകനെ അറസ്റ്റ് ചെയ്യുന്നില്ലെന്നും പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയോട് പോലീസ് മോശമായി പെരുമാറിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ഓറിയന്റേഷന്‍ ക്ലാസ്സിസിനിടെ താല്‍ക്കാലിക അധ്യാപകന്‍ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഡ്രാമ ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ധാര്‍മിക പിന്തുണയുമായി അധ്യാപകനായ സുനില്‍കുമാര്‍ എത്തി. പിന്നീട് സൗഹൃദം മുതലെടുത്ത് എസ് സുനില്‍കുമാര്‍ പെണ്‍കുട്ടിയെ പീഡത്തിനിരയാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആരോപണവിധേയനായ സുനില്‍കുമാറിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

 

Share news
error: Content is protected !!
Scroll to Top