ഒഴൂരില്‍ വന്യമൃഗ ശല്യം രൂക്ഷം; കിണറ്റില്‍ വീണ പന്നിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

താനാളൂര്‍: താനാളൂര്‍, ഒഴൂര്‍ പഞ്ചായത്തതിര്‍ത്തി പ്രദേശമായ കോട്ടുവാലപീടിക പരിസരത്ത് വന്യമൃഗങ്ങളുടെ വിളയാട്ടം ശക്തിപ്പെട്ടു. പന്നി, കുറുനരി, കുരങ്ങ് തുടങ്ങിയവയുടെ രംഗപ്രവേശമാണ് നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയത്. ഇതിനെതിരെ പ്രദേശവാസികള്‍ രംഗത്തിറങ്ങി പ്രവര്‍ത്തനമാരംഭിച്ചതിനിടയിലാണ് തിങ്കളാഴ്ച്ച രാത്രി ഒമ്പത് മണിയോടെ പന്നി പൊട്ടകിണറ്റില്‍ വീണത്. ഒഴൂര്‍ പതിനാറാം വാര്‍ഡില്‍ വലിയ പറമ്പില്‍ മുഹമ്മദ് കുട്ടിയുടെ ആറ് മീറ്റര്‍ ആഴമുള്ള പൊട്ടകിണറ്റിലാണ് പന്നി അബദ്ധത്തില്‍ വീണത്.

പന്നികള്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നതിനിടയില്‍ വീണതായിരിക്കാനാണ് സാധ്യത. ഇന്നലെ രാവിലെയാണ് പന്നിയെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്. വാര്‍ഡ് മെമ്പര്‍ പി. ചന്ദ്രന്‍, പാലത്തിയില്‍ അഷ്‌റഫ്, നെയ്തലത്ത് മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് കമ്പികൊണ്ട് കുരുക്കുണ്ടാക്കിയാണ് പുറത്തെടുത്തത്. കരകയറിയ പന്നി അക്രമം കാണിച്ചെങ്കിലും ആരു പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പന്നികളെ വെടിവെക്കുന്നതിനായി ലൈസന്‍സുള്ള തോക്കുടമകളെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് യൂസുഫ് കൊടിയേങ്ങല്‍ അറിയിച്ചു.

ഈ വന്യമൃഗങ്ങളുടെ പരാക്രമണം കാരണം സൈ്വരജീവിത്തിന് ഭീഷണിയായ സാഹചര്യത്തില്‍ ഇതിനെതിരെ ജനകീയ കൂട്ടായ്മയിലൂടെ പ്രതിരോധനിര സൃഷ്ടിക്കാന്‍ താനാളൂര്‍ കോട്ടുവാലപ്പീടിക സ്‌നേഹസ്പര്‍ശം ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രദേശവാസികളൊരുങ്ങി. ബുധനാഴ്ച്ച വൈകുന്നേരം കോട്ടുവാലപ്പീടിക സഹജം പരിസരത്ത് വെച്ച് കര്‍മ്മസേന രൂപീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top