മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

കോഴിക്കോട്:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മോഷിച്ച മോട്ടോര്‍ സൈക്കിളില്‍ മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. മോഷ്ടിച്ച ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫറോക് മണ്ണാര്‍പാടം കക്കാട്പറമ്പ് പറേക്കാട് സലാമിനെ (42) കോഴിക്കോട് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് (കാവല്‍) ഫറോക്ക് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

പ്രതി ഈയടുത്ത ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ നടക്കാവ്, ഫറോക്ക്, ചേവായൂര്‍, മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം എന്നിവിടങ്ങളിലും പാലക്കാട് തൃത്താല പോലീസ് സ്റ്റേഷന്‍ പരിധിയിലും വാഹനമോഷണം നടത്തുകയും മാല പൊട്ടിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാന സംഭവങ്ങള്‍ ഉണ്ടായതോടെ ജില്ല ഡപ്യൂട്ടി പോലീസ് കമ്മിഷണര്‍ ആമോസ് മാമന്‍ ഐ.പി.എസ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമീപ പ്രദേശങ്ങളിലെ സിസി കാമറ ദൃശ്യങ്ങളില്‍ നിന്നും പ്രതി സലാം ആണെന്ന് തിരിച്ചറിയുകയായിരുന്നു.

മോഷണം നടത്തി അന്യ ജില്ലകളിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിക്ക് പിന്നാലെ പോലീസുമുണ്ടായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി നൂറ്റി അമ്പതിലധികം സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ്, ഫാദില്‍ കുന്നുമ്മല്‍, ശ്രിജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, ഫറോക്ക് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി.ബാലചന്ദ്രന്‍, നാബ് ഇന്‍സ്‌പെക്ടര്‍ കെ. ഷുഹൈബ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.പി ഷൈജു, പി.കുമാര്‍ എന്നിവര്‍ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കോട്ടക്കല്‍ ചങ്കു വെട്ടിയില്‍ നിന്നും പാഷന്‍ പ്ലസ് ബൈക്ക് മോഷ്ടിച്ച് മലാപറമ്പ് ബൈപ്പാസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ ബൈക്കും മോഷണം നടത്തിയ ശേഷം മറ്റൊരു ദിവസം രാമനാട്ടുക്കര ബൈപ്പാസില്‍ നിന്നും മൂന്നു പവന്‍ വരുന്ന മാല പൊട്ടിച്ചാണ് പ്രതി കടന്നത്. പിന്നീട് കോയമ്പത്തൂരിലേക്ക് കടന്ന സലാം വീണ്ടും തിരിച്ചു വന്ന് യതിപാലത്ത് നിന്ന് നാലര പവന്‍ സ്വര്‍ണ്ണമാലയും കവര്‍ന്നു. വളാഞ്ചേരിയില്‍ നിന്നും ബോലോ, വെസ്റ്റ്ഹില്‍ നിന്നും പിക്കപ്പ് ലോറി, തൃത്താലയില്‍ നിന്നും ദോസ്ത് ലോറിയും മോഷണം നടത്തിയത് സലാമാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എട്ടോളം വാറണ്ടും ഇയാളുടെ പേരിലുണ്ട്.

കവര്‍ച്ച ചെയ്ത സ്വര്‍ണ്ണമാലകള്‍ പ്രതി കമ്മത്ത് ലൈനിലുള്ള ആഭരണ നിര്‍മ്മാണ ശാലയിലാണ് വില്‍പ്പന നടത്തിയതെന്നും, കവര്‍ച്ചക്കിടെ പൊട്ടിയ മാല സ്വര്‍ണപ്പണിക്കാരന്റെ കയ്യില്‍ ഭാര്യയുടെ ആഭരണം എന്ന് പറഞ്ഞു വിളക്കിയ ശേഷമാണ് കടയില്‍ വില്‍പ്പന നടത്തിയതെന്നും ഇതിനു മുമ്പ് മോഷണ കേസുകളില്‍ പിടിയിലായ പ്രതി രണ്ട് മാസം മുമ്പാണ് ജയില്‍ മോചിതനായതെന്നും ഫറോക്ക് അസിസ്റ്റന്റ് കമ്മീഷന്‍ എം.എം സിദ്ധിഖ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top