മനുഷ്യത്വപരമായ സമീപനവും സിദ്ധാന്തങ്ങളുമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത് : മുഖ്യമന്ത്രി, 169 -ാമത് ശ്രീ നാരായണ ഗുരു ജയന്തി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മനുഷ്യത്വപരമായ സമീപനവും സിദ്ധാന്തങ്ങളുമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.169 -ാമത് ശ്രീ നാരായണ ഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിനോടുള്ള ആദരവിനോടൊപ്പം ഗുരുവിനെ മറികടക്കുവാനുള്ള സ്വാതന്ത്ര്യവും ശ്രീനാരായണഗുരു തന്റെ ശിഷ്യര്‍ക്ക് അനുവദിച്ചിരുന്നു.ശിഷ്യര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് ഗുരുവിനുണ്ടായിരുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവിന്റെ മഹദ് ചിന്തകളാണ് കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ചത്.കേരളത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങള്‍,സാമൂഹിക അവസ്ഥ എന്നിവയ്ക്ക് ചിന്താപരമായ ഇടപെടലിലൂടെ ഗുരു മാറ്റം വരുത്തിയിരുന്നു. സംഘടനകൊണ്ട് ശക്തരാകുക എന്ന ഗുരു സന്ദേശം സമൂഹത്തില്‍ പ്രകടമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. മനുഷ്യന്‍ ഒന്നാണ് എന്ന സിദ്ധാന്തം ഗുരു സ്വന്തം ജീവിതത്തിലും പ്രാവര്‍ത്തികമാക്കി. എന്നാല്‍ ജാതിക്ക് അതീതമായി ഉയര്‍ത്തിപ്പിടിച്ച മാനവികത ഇന്നും ഉണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി അഭിപ്രായപെട്ടു.

സംഘടിച്ച് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരു സന്ദേശം സമൂഹത്തില്‍ മാറ്റം കൊണ്ടുവരുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മനുഷ്യര്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയും കലാപങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഈ വര്‍ത്തമാന കാലത്ത് ഗുരു സന്ദേശം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ലോകജീവിതം മെച്ചപ്പെടുത്തുവാനുള്ള ഉപദേശങ്ങള്‍ ഗുരു നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ദര്‍ശനം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണ്. മാനവികതാ മൂല്യങ്ങള്‍ക്ക് രാജ്യം പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി,എ എ റഹീം എം പി, എം. എം. ഹസന്‍, ഗോകുലം ഗോപാലന്‍,ജി മോഹന്‍ദാസ്, സ്വാമി ശുഭാംഗാനന്ദ, സച്ചിദാനന്ദ സ്വാമികള്‍, സൂക്ഷ്മാനന്ദ സ്വാമികള്‍, ചെമ്പഴന്തി ഉദയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top