അജൈവ മാലിന്യ സംസ്‌കരണത്തില്‍ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം ശ്ലാഘനീയം: മന്ത്രി വി. അബ്ദുറഹിമാന്‍

സംസ്ഥാനത്ത് അജൈവ മാലിന്യ സംസ്‌കരണത്തില്‍ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം ശ്ലാഘനീയമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. നവകേരളം കര്‍മപദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായ വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തിരൂര്‍ വെട്ടം പഞ്ചായത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യത്തിന്റെ തോത് കുറക്കാനായിട്ടുണ്ടെങ്കിലും വലിച്ചെറിയല്‍ രീതി കൂടി ഒഴിവാക്കാനായാലേ മാലിന്യമുക്ത കേരളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനാവൂ എന്ന് മന്ത്രി പറഞ്ഞു. ഇതിനായി സ്‌കൂള്‍ തലം മുതല്‍ ശരിയായ മാലിന്യ നിര്‍മാര്‍ജന രീതികള്‍ കുട്ടികളിലെത്തിക്കണം. ക്രമേണ കുട്ടികളിലൂടെ തന്നെ തെറ്റായ മാലിന്യ നിര്‍മാര്‍ജന രീതികള്‍ക്ക് തടയിടാനാവും. മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കാതെ വന്നാല്‍ അത് മനുഷ്യരാശിക്ക് തന്നെ അപകടകരമാണെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്യം – ഘട്ടം 2 എന്ന രീതിയില്‍ കേരളത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വന്‍ജനപങ്കാളിത്തത്തോടെ നടത്തുന്ന പൊതുയിട ശുചീകരണ പ്രവര്‍ത്തനത്തോട് കൂടിയാണ് വലിച്ചെറിയില്‍ മുക്ത ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ശുചീകരണ പരിപാടി നടത്തുന്നത്.

വെട്ടം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ മുഖ്യപ്രഭാഷണം നടത്തി. നവ കേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ടി.വി.എസ് ജിതിന്‍ പദ്ധതി വിശദീകരിച്ചു. വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, വൈസ് പ്രസിഡന്റ് രജനി മുല്ലയില്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉസ്മാന്‍ തൈവളപ്പില്‍, ആയിഷ, കെ. റിയാസ് ബാബു, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഹൈദ്രോസ്, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ എം.മണി, പഞ്ചായത്ത് സെക്രട്ടറി സുധീര്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top