പുല്ലില്‍ വിസ്‌മയം തീര്‍ത്ത്‌ ഷാഹിന

mlpm melaപുല്ലിനെ നിസാരവത്‌കരിച്ച്‌ പുല്ലുവില എന്ന്‌ പറയുമെങ്കിലും കിഴിശ്ശേരിയിലെ തിളക്കം കുടുംബശ്രീ യൂനിറ്റ്‌ അംഗം ഷാഹിനക്ക്‌ പുല്ല്‌ ഏറ്റവും വില പിടിപ്പുള്ള അമൂല്യ വസ്‌തുവാണ്‌. മല മുകളിലെ ചെങ്ങണ പുല്ലും പാടങ്ങളിലെ പൂപുല്ലുമായാണ്‌ ഷാഹിന ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിച്ച വ്യവസായ – വാണിജ്യ – കാര്‍ഷിക പ്രദര്‍ശനത്തിന്‌ വന്നിട്ടുള്ളത്‌. പുല്ല്‌ വാട്ടര്‍ കളറില്‍ മുക്കി വര്‍ണ ശബളമായ പൂക്കളാക്കി മാറ്റി സ്വീകരണ മുറികളിലെ ഷോകെയ്‌സിന്‌ അലങ്കാരം പകരുന്ന വിലപിടിപ്പുള്ള വസ്‌തുവാക്കിയിരിക്കുകയാണ്‌ ഷാഹിന. പച്ചയും ചുകപ്പും മഞ്ഞയും മറ്റ്‌ വര്‍ണങ്ങളും നല്‍കി ഓടകള്‍ വെട്ടി ശരിപ്പെടുത്തിയ സ്റ്റാന്‍ഡുകളില്‍ സ്ഥാപിച്ച്‌ മേശപ്പുറത്ത്‌ വെച്ചത്‌ കണ്ടാല്‍ നല്ല ജീവസ്സുറ്റ പൂക്കളാണെന്നേ തോന്നൂ. ആര്‍ക്കും വേണ്ടാത്ത പാഴ്‌ വസ്‌തുക്കളെല്ലാം ഷാഹിനയുടെ കര വിരുതില്‍ അലങ്കാര വസ്‌തുക്കളായി മാറുകയാണ്‌.

കവുങ്ങിന്റെ പാള ഷാഹിനയുടെ കയ്യിലെത്തിയാല്‍ പൂക്കളുടെ ദളങ്ങളായി മാറും. അടക്ക തൊലിച്ച്‌ വലിച്ചെറിയുന്ന തോട്‌ ആകര്‍ഷകമായ പൂക്കളാക്കി മേശപ്പുറത്ത്‌ വെച്ചത്‌ ആര്‍ക്കും തിരിച്ചറിയില്ല. പേപ്പര്‍ ചുറ്റിവരുന്ന റോള്‍ മുറിച്ചെടുത്ത്‌ കാറ്റില്‍ പാറ്റിക്കളയുന്ന നെല്ലിലെ പതിര്‌ പതിച്ച്‌ വെച്ച്‌ ഫ്‌ളവര്‍ ബെയ്‌സിനാക്കി രൂപാന്തരം പ്രാപിച്ചതും അതില്‍ അടയ്‌ക്കാ തൊലിയും പാളയും ചങ്ങണ പുല്ലും നല്ല പൂക്കളാക്കി സ്ഥാനം പിടിച്ചതും കൗതുകകരമായ കാഴ്‌ചകളാണ്‌.

മലപ്പുറം മേളയില്‍ 52-ാം നമ്പര്‍ സ്റ്റാളില്‍ ഷാഹിനക്ക്‌ നല്ല തിരക്കാണ്‌. കാര്‍ട്ടൂണിസ്റ്റും കലാകാരനുമായ ബഷീര്‍ കിഴിശ്ശേരിയാണ്‌ ഷാഹിനയുടെ ഭര്‍ത്താവ്‌. ഭര്‍ത്താവിന്റെ കലാഹൃദയവും ഷാഹിനയുടെ ഭാവനയും അത്യുത്സാഹവും ഒത്തൊരുമിച്ചപ്പോള്‍ ഇക്കോ ക്രാഫ്‌റ്റ്‌ എന്നൊരു സ്ഥാപനം തന്നെ രൂപപ്പെട്ടു. സ്വയം തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ക്ക്‌ ഷാഹിന നല്ലൊരു മാതൃകയാണ്‌. ഭാവന മാത്രമെ കൈ മുതല്‍ വേണ്ടൂ. പുല്ലും പാളയും അടയ്‌ക്കാ തൊലിയും നാട്ടില്‍ സുലഭം.

Share news
error: Content is protected !!
Scroll to Top