കാലിത്തീറ്റ ഉല്‍പ്പാദനശേഷി ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍;തീറ്റപ്പുല്‍ കൃഷി ഒരു ഏക്കര്‍ വീതമുള്ള 500 യൂണിറ്റുകള്‍, 80 ലക്ഷം ധനസഹായം

തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കാന്‍ കുടുംബശ്രീയുമായി സഹകരണം

തിരുവനന്തപുരം: കേരളത്തിലെ കാലിത്തീറ്റ ഉല്‍പ്പാദനശേഷി ഇരട്ടിയായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍. ഇതിനായി സമഗ്ര പദ്ധതികളാണ് ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്ക് ഇതിലൂടെ ന്യായവിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കാന്‍ സാധിക്കും. തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് തീറ്റപ്പുല്‍കൃഷി വിപുലപ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

2021- 22 സാമ്പത്തിക വര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാലിത്തീറ്റയുടെ ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും വിറ്റുവരവിലും വര്‍ധനവുണ്ടായിട്ടുണ്ട്. കാലിത്തീറ്റ വില നിയന്ത്രിക്കുന്നതിനായി 2021- 22 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ മാര്‍ക്കറ്റ് ഇന്റര്‍ വെന്‍ഷന്‍ ഫണ്ട് ഇനത്തില്‍ അഞ്ചു കോടി രൂപ അനുവദിച്ചു. 2022- 23 വര്‍ഷം 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ ഉല്‍പ്പാദന ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാലിത്തീറ്റയുടെ അസംസ്‌കൃതവസ്തുക്കള്‍ കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കും. കിസാന്‍ റെയില്‍ പദ്ധതി പ്രകാരം കുറഞ്ഞ ചെലവില്‍ ചോളം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള ശ്രമവും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ കാലിത്തീറ്റ ഉല്‍പ്പാദനത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സ് ലിമിറ്റഡ് (കെ.എഫ്.എല്‍) ആണ്. കെ.എഫ്.എല്ലിന്റെ തൊടുപുഴ യൂണിറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ സജ്ജമാകുന്നതോടെ ഉല്‍പ്പാദനശേഷി ഗണ്യമായി വര്‍ധിക്കും.

സംസ്ഥാനത്തെ തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കുന്നതിനായി കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച് തീറ്റപ്പുല്‍കൃഷി നടപ്പാക്കി വരുന്നു. ഇതിനായി ഒരു ഏക്കര്‍ വീതമുള്ള 500 യൂണിറ്റുകള്‍ സ്ഥാപിക്കുകയും ഒരു യൂണിറ്റിന് 16,000 രൂപ വീതം ധനസഹായം നല്‍കുകയും ചെയ്യും. കൂടാതെ ഒരു ഏക്കര്‍ വീതമുള്ള 100 യൂണിറ്റ് മാതൃകാ തീറ്റപ്പുല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിയും നടപ്പാക്കി വരുന്നു. ഇതിനായി ഒരു യൂണിറ്റിന് 70,000 രൂപ വരെ ധനസഹായം നല്‍കും.

ക്ഷീരവികസന വകുപ്പിന്റെ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി കാലിത്തീറ്റ സബ്സിഡി നിരക്കില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നു. തീറ്റപ്പുല്‍കൃഷി വികസന പദ്ധതികള്‍ക്കായി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 7.5 കോടി രൂപ ചെലവഴിച്ച് 2287 ഹെക്ടര്‍ സ്ഥലത്ത് അധികമായി തീറ്റപ്പുല്‍കൃഷി വ്യാപിപ്പിച്ചു. ഇതുവഴി 3.89 ലക്ഷം മെട്രിക്ക് ടണ്‍ തീറ്റപുല്‍ അധികമായി ഉല്‍പ്പാദിപ്പിച്ചു. തീറ്റപ്പുല്‍കൃഷി മേഖലയില്‍ 8858 ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായവും നല്‍കി.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീറ്റപ്പുല്‍കൃഷി വിപുലപ്പെടുത്തുന്നതിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഇതുകൂടാതെ ഇതര തീറ്റ വസ്തുക്കളായ മെയ്സ് സൈലേജ് (Maize silage), മെയ്സ് ഫോഡര്‍ (Maize fodder) തുടങ്ങിയവ സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ മേഖലാ യൂണിയനുകള്‍ സ്വീകരിച്ചു. മേഖലാ യൂണിയനുകള്‍ വഴി നല്ലയിനം പച്ചപ്പുല്‍കൃഷി ചെയ്യുന്നതിനായി സംരംഭകരെ വളര്‍ത്തിയെടുക്കുന്നതിനും അവരില്‍ നിന്ന് തീറ്റപ്പുല്ല് സംഭരിച്ച് കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുന്നതിനും വേണ്ടിയുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top