അഭിമാനമായി മലയാളി താരങ്ങള്‍; എല്‍ദോസ് പോളിന് സ്വര്‍ണം; അബ്ദുള്ള അബൂബക്കറിന് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. മലയാളി താരങ്ങളായ എല്‍ദോസ് പോളിന് സ്വര്‍ണവും അബ്ദുള്ള അബൂബക്കറിന് വെള്ളിയും സ്വന്തമാക്കി. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ട്രിപ്പിള്‍ ജംപില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നത്.  ഗെയിംസില്‍ ഇന്ത്യയുടെ 16-ാം സ്വര്‍ണമാണിത്.

ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയത്. മറ്റൊരു ഇന്ത്യന്‍ താരമായ പ്രവീണ്‍ ചിത്രാവല്‍ നാലാം സ്ഥാനത്ത് എത്തി.
മൂന്നാം ശ്രമത്തിലാണ് എല്‍ദോസ് ചരിത്ര നേട്ടമായ 17.03 മീറ്റര്‍ കണ്ടെത്തിയത്.

അബ്ദുള്ള അബൂബക്കറിന് തന്റെ അഞ്ചാം ശ്രമത്തിലാണ് 17.02 മീറ്റര്‍ കണ്ടെത്താനായത്. മത്സരത്തില്‍ പതിനേഴ് മീറ്റര്‍ മറികടക്കാനായത് ഇരുവര്‍ക്കും മാത്രമാണ്. ഇതുവരെ ഇന്ത്യ 16 സ്വര്‍ണവും 12 വെള്ളിയും 18 വെങ്കലവും അടക്കം 46 മെഡലുകളുമായി അഞ്ചാം സ്ഥാനത്താണ്.

വനിതാ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടി. വെങ്കല പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ പെനല്‍റ്റി ഷൂട്ട് ഔട്ടിലാണ് ഇന്ത്യ കീഴടക്കിയത്. പുരുഷന്‍മാരുടെ 51 കിലോ ബോക്‌സിങ്ങില്‍ അമിത് പങ്കല്‍ സ്വര്‍ണം നേടി. 5-0നാണ് അമിത് ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്‌ഡൊണാള്‍ഡിനെ തോല്‍പിച്ചത്. ബോക്‌സിങ്ങില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. വനിതാ ബോക്‌സിങ്ങില്‍ 48 കിലോ വിഭാഗത്തില്‍ നിതു ഗന്‍ഗാസും സ്വര്‍ണം നേടി.  പുരുഷന്‍മാരുടെ ബോക്‌സിങ്ങില്‍ രോഹിത് തോകാസ് വെങ്കലം സ്വന്തമാക്കി.

അതേസമയം വനിതാ സിംഗിള്‍സ് ബാഡ്മിന്റനില്‍ പി.വി. സിന്ധു ഫൈനലില്‍ കടന്നു സെമിയില്‍ സിംഗപ്പൂരിന്റെ ലോക 18-ാം നമ്പര്‍ താരം യോ ജിയ മിന്നിനെയാണ് സിന്ധു തോല്‍പിച്ചത്.

Share news
error: Content is protected !!
Scroll to Top