കടലാക്രമണത്തെ പ്രതിരോധിക്കാന്‍ പൊന്നാനി തീരത്ത് ജിയോ ടെക്സ്റ്റയില്‍ ട്യൂബുകള്‍ സ്ഥാപിക്കുന്നു

പൊന്നാനി: കടലാക്രമണത്തെ പ്രതിരോധിക്കാന്‍ നൂതനമാര്‍ഗ്ഗവുമായി സര്‍ക്കാര്‍. കടലാക്രമണത്തെ പ്രതിരോധിക്കാന്‍ പൊന്നാനി തീരത്ത് കടല്‍ഭിത്തിക്ക് പകരമായി ജിയോ ടെക്സ്റ്റൈല്‍ ട്യൂബുകള്‍ അടുത്ത ആഴ്ച്ചയില്‍ സ്ഥാപിക്കും.

പുതുപൊന്നാനി മുതല്‍ പൊന്നാനി അഴിമുഖം വരെ കടലാക്രമണം രൂക്ഷമായ നാല് കേന്ദ്രങ്ങളിലാണ് ജിയോ ടെക്സ്റ്റൈല്‍ ട്യൂബുകള്‍ സ്ഥാപിക്കുന്നത്. 2,81,25000 രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്കായി ലഭിച്ചത്. അലിയാര്‍ പള്ളി ഭാഗത്ത് നൂറു മീറ്റര്‍ 75 ലക്ഷം രൂപ ചെലവിലും, തെക്കേകടവ് ഭാഗത്ത് 175 മീറ്റര്‍ 1,31,25000 രൂപ ചെലവിലും, ഹിളര്‍ പള്ളി, മുറിഞ്ഞഴി എന്നിവിടങ്ങളിലായി 50 മീറ്റര്‍ വീതം 3,75,0000 ചെലവിലുമാണ് ജിയോ ട്യൂബ് സ്ഥാപിക്കുന്നത്.
കടലാക്രമണത്തെ പ്രതിരോധിച്ച് തീരത്തെ മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ കടല്‍ഭിത്തിക്ക് ബദലായാണ് പദ്ധതി നടപ്പാക്കുന്നത്. 20 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വിസ്തീര്‍ണ്ണവുമുള്ള വൃത്താകൃതിയിലുള്ള ട്യൂബുകളാണ് സ്ഥാപിക്കുക. രണ്ടു ട്യൂബിന് മുകളില്‍ ഒരു ട്യൂബ് എന്ന നിലയിലായിരിക്കും ക്രമീകരിക്കുക. ട്യൂബുകള്‍ക്കകത്ത് മണല്‍ നിറക്കും. 4.4 മീറ്റര്‍ ഉയരത്തിലാണ് ട്യൂബുകള്‍ സ്ഥാപിക്കുന്നത്. തിരമാലകള്‍ ട്യൂബില്‍ പതിക്കുമ്പോള്‍ ശക്തി കുറയുകയും തിരമാലകള്‍ക്കൊപ്പമുള്ള മണല്‍ തീരത്തേക്ക് കയറാതെ ട്യൂബ് തടഞ്ഞു നിറുത്തുകയും ചെയ്യും. തിരമാലകളുടെ ശക്തി കുറക്കുന്നതിനാല്‍ തീരത്തു നിന്ന് മണല്‍ ഒലിച്ചുപോകുന്നത് ഇല്ലാതാക്കാനും കഴിയും. പൊന്നാനി താലൂക്കിലെ മരക്കടവ്, കാപ്പിരിക്കാട്, അജ്മീര്‍ നഗര്‍ എന്നിവിടങ്ങളിലായി 82 മീറ്ററുകളിലായി പത്ത് ലക്ഷം രൂപ വീതം ചെലവില്‍ ജിയോ ബാഗുകളും സ്ഥാപിക്കും. നിലവിലുള്ള കടല്‍ഭിത്തിക്ക് പിന്നിലായിട്ടായിരിക്കും ഇത് സ്ഥാപിക്കുക.

Share news
error: Content is protected !!
Scroll to Top