ഗ്യാസ് ഏജന്‍സി ഉടമയുടെ കോലപാതകം: തെളിവിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ഭാര്യ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി

കൊച്ചി: മലപ്പുറം വളാഞ്ചേരിയിലെ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കി.

ഒന്നാം പ്രതിയും ഭാര്യയുമായ എറണാകുളം എളമക്കര സ്വദേശി ജസീന്ത ജോര്‍ജ് (55), ഇവരുടെ വാടകക്കാരനായിരുന്ന രണ്ടാം പ്രതി എളമക്കര സ്വദേശി മുഹമ്മദ് യൂസഫ് എന്നിവരുടെ ശിക്ഷയാണ് റദ്ദാക്കിയത്. മഞ്ചേരി സെഷന്‍സ് കോടതിയുടെ ശിക്ഷാ വിധിക്കെതിരേയാണ് പ്രതികള്‍ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയാണ് കോടതിയു
ടെ ഉത്തരവ്.

2015 ഒക്ടോബര്‍ ഒമ്പതിന് രാവിലെയാണ് വളാഞ്ചേരിയിലെ വീട്ടില്‍ വിനോദിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ജസീന്തയ്ക്കും കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. അയല്‍ക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ജസീന്ത ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണിതെന്ന് പിന്നീട് പോലീസ് കണ്ടത്തി ഇവരെ അറസ്റ്റു ചെയ്തു.

ഇറ്റലിയില്‍ നഴ്‌സായിരുന്നു ജസീന്ത. അവിടെവെച്ചാണ് വിനോദിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. ജസീന്തയോടൊപ്പം എറണാകുളത്ത് താമസിക്കുന്നതിനിടെയാണ് വിനോദ് വളാഞ്‌തേരിയില്‍ ഗ്യാസ് ഏജന്‍സി തുടങ്ങിയത്.

ഇതിനിടെ ഗുരുവായൂര്‍ സ്വദേശിനിയായ മറ്റൊരു സ്ത്രീയെ ഇയാള്‍ വിവാഹം കഴിച്ചിരുന്നു. ഭര്‍ത്താവിന്റെ പേരില്‍ താന്‍ വാങ്ങിയ ഭൂമിയും വീടുകളും നഷ്ടമാകുമെന്ന ഭയത്താലാണ് ജസീന്ത യുസഫിന്റെ സഹായത്തോടെ കൊല നടത്തിയത് എന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതൊന്നും തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.

ജസീന്തയുടെ കഴുത്തിലെ മുറിവ് അവര്‍ തന്നെ ഉണ്ടാക്കിയതാണെന്ന പ്രോസിക്യുഷന്‍ വാദം വിശ്വാസയോഗ്യമല്ലെന്ന് കോടതി പറഞ്ഞു. സംഭവസമയത്ത് യൂസഫ് വളാഞ്ചേരി വീട്ടില്‍ ഉണ്ടായിരുന്നതിന് തെളിവില്ല.

യൂസഫ് സഞ്ചരിച്ചെന്ന് പറയുന്ന ബസിലെ കണ്ടക്ടര്‍ക്കും ഭക്ഷണം കഴിച്ച ഹോട്ടലിലെ വെയ്റ്റര്‍ക്കും ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മുഖംമൂടിയണിഞ്ഞ ഒരാള്‍ വീട്ടില്‍ കയറി ആക്രമിച്ചതാണെന്ന് ജസീന്ത പറഞ്ഞതില്‍ അന്വേഷണം നടത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top