ഉന്നതവിദ്യാഭ്യാസ രംഗത്തുവിപ്ലവം സൃഷ്ടിച്ച് ജെഎന്‍യു കേരളത്തിലേക്ക് , പിജിഡിജെ കോഴ്സ് കോഴിക്കോട് മാഗ്കോമില്‍

ന്യൂദല്‍ഹി: ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രമുഖ സര്‍വകലാശാലകളില്‍ ഒന്നും ഭാരതത്തിലെ അക്കാദമിക രംഗത്തെ മുന്‍നിര പഠന, ഗവേഷണ സ്ഥാപനവുമായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) കോഴ്സുകള്‍ ആദ്യമായി കേരളത്തില്‍. സംസ്ഥാനത്തെ നൂതന മാധ്യമപഠന കേന്ദ്രങ്ങളിലൊന്നായ കോഴിക്കോട് മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (മാഗ്കോം)ആണ് ജെഎന്‍യു കോഴ്സുകള്‍ ആരംഭിച്ചത്. പിജി ഡിപ്ലോമ ഇന്‍ ജേണലിസം (പിജിഡിജെ) എന്ന ജെഎന്‍യു കോഴ്സിലേക്കുള്ള ഈ വര്‍ഷത്തെ പ്രവേശനനടപടികള്‍ വരുംദിവസങ്ങളില്‍ ആരംഭിക്കും.

ജെഎന്‍യുവും മാഗ്കോമും നേരത്തേ തന്നെ അക്കാദമിക സഹകരണത്തിനായുള്ള ധാരണാപത്രം ഒപ്പിട്ടിരുന്നു, തുടര്‍ന്നാണ് ഇരുസ്ഥാപനങ്ങളും ചേര്‍ന്ന് മാധ്യമപഠനത്തിനായുള്ള പിജി ഡിപ്ലോമ കോഴ്സ് വികസിപ്പിച്ചത്. കോഴ്സിന്റെ പഠനകേന്ദ്രവും പരീക്ഷാകേന്ദ്രവും മാഗ്കോം ആണ്. ഇതിനായി മള്‍ട്ടിമീഡിയ ക്ലാസ് മുറികളും അതിനൂതന കമ്പ്യൂട്ടര്‍ ലാബും നവീന സ്റ്റുഡിയോകളും ഉള്‍പ്പെടുന്ന ക്യാമ്പസ് ഒരുങ്ങിക്കഴിഞ്ഞു. അധ്യാപനരംഗത്തും മാധ്യമരംഗത്തും ശ്രദ്ധേയരായ വ്യക്തിത്വങ്ങള്‍ ക്ലാസുകള്‍ നയിക്കും. പ്രമുഖ പത്ര, ദൃശ്യ, ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും കോഴ്സ് നടത്തുക. പ്രായോഗിക പരിശീലനം വഴി നൈപുണ്യ വികസനം ഉറപ്പാക്കും വിധമുള്ള പഠനത്തിനാണ് ഊന്നല്‍. ടെലിവിഷന്‍ ന്യൂസ്, പ്രോഗ്രാം പ്രൊഡക്ഷനുകള്‍ക്കൊപ്പം ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ലേ-ഔട്ട്, റിപ്പോര്‍ട്ടിങ്, എഡിറ്റിങ്, ഫോട്ടോഗ്രഫി വിഡിയോഗ്രഫി, വിഡിയോ എഡിറ്റിങ്, പബ്ലിക് റിലേഷന്‍സ്, മാധ്യമഭാഷ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനത്തോടുകൂടിയ ക്ലാസുകള്‍ ഉണ്ടായിരിക്കും.

ഇംഗ്ലീഷ് മീഡിയത്തിലുള്ള കോഴ്സ് ദേശീയ മാധ്യമങ്ങളില്‍ക്കൂടി തൊഴില്‍സാധ്യത ഉറപ്പാക്കും. ജെഎന്‍യു കോഴ്സായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് ഉള്‍പ്പെടെ അംഗീകരിക്കപ്പെട്ട കോഴ്സായിരിക്കും ഇത്. മാധ്യമസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പോടുകൂടിയുള്ള കോഴ്സില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പിന്‍തുണയും നല്‍കും. ബിരുദമാണ് പിജിഡിജെ പ്രവേശനത്തിനുള്ള യോഗ്യത. അഭിരുചിനിര്‍ണയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

ജെഎന്‍യു കോഴ്സ് മാഗ്കോമില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ആദ്യ കോഴ്സ് ആരംഭിക്കുന്നത്. ജെഎന്‍യുവിനു വേണ്ടി വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റും മാഗ്കോമിനുവേണ്ടി ഡയറക്ടര്‍ എ.കെ. അനുരാജും ബന്ധപ്പെട്ട രേഖകളില്‍ ഒപ്പുവെച്ചു. മാഗ്കോം പേട്രണ്‍ ജെ. നന്ദകുമാര്‍, മെന്റര്‍ ഡോ.എന്‍.ആര്‍. മധു, ജെഎന്‍യു പ്രൊഫസര്‍മാരായ റീത്ത സോണി, ശുഭ് ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top