രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില 95 രൂപ പിന്നിട്ടു.

പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 95 രൂപ 13 പൈസയില്‍ എത്തിയത്. ഒരു ലിറ്റര്‍ ഡീസലിന് 91 രൂപ 58 പൈസയാണ്.

ഡല്‍ഹിയില്‍ പെട്രോള്‍ വില ഇതോടെ 94.76 രൂപയിലും മുംബൈയില്‍ 100.98 രൂപയിലുമെത്തി. ഡീസല്‍ വില ഡല്‍ഹിയില്‍ 85.66 രൂപയും മുംബൈയില്‍ 92.66 രൂപയുമാണ്.

നിരവധി പ്രദേശങ്ങളിലാണ് പെട്രോള്‍ വില നൂറ് കടന്നിരിക്കുന്നത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില. 105.28 രൂപയാണ് ഇവിടുത്തെ വില. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും പെട്രോള്‍ വില നൂറ് പിന്നിട്ടിട്ടുണ്ട്.

മെയ് മാസം മുതല്‍ തുടര്‍ച്ചയായി വര്‍ധിക്കുന്ന എണ്ണവില ജൂണ്‍ മാസവും തുടരുകയാണ്. കഴിഞ്ഞ മാസം പതിനാറ് തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യന്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കേരളത്തില്‍ വീണ്ടും വില വര്‍ധിക്കുകയായിരുന്നു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ക്രൂഡ് ഓയിലിന് വില കൂടിയപ്പോഴും ഇന്ത്യയില്‍ വില വര്‍ധിച്ചിരുന്നില്ല.

പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില തത്വത്തില്‍ ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്ത് രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്ത് കുറയുകയും വേണം.

പക്ഷെ അത്തരത്തിലല്ല ഇന്ത്യയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നതാണ് ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ റീട്ടെയ്ല്‍ വില.

Share news
error: Content is protected !!
Scroll to Top