Section

malabari-logo-mobile

പ്രളയത്തിൽ തകർന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വർഷം പുനർനിർമിക്കും: മുഖ്യമന്ത്രി

HIGHLIGHTS : പ്രളയത്തിൽ തകർന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പുനർനിർമിക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞു. കേ...

പ്രളയത്തിൽ തകർന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പുനർനിർമിക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞു. കേരള പുനർനിർമാണവുമായി ബന്ധപ്പെട്ട് നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന സെമിനാറിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പുനർനിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ജനങ്ങളുടെ യോജിപ്പ് അനിവാര്യമാണ്. ജനങ്ങളും സർക്കാർ സംവിധാനങ്ങളും കൂട്ടായി പ്രവർത്തിക്കണം.

പുനർനിർമാണം സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്. എന്നാലിത് സുസ്ഥിരതയെ ബലി കഴിച്ചുകൊണ്ടാകരുത്. പുനർനിർമാണ പ്രക്രിയയിൽ സുസ്ഥിര സംവിധാനം ഉൾപ്പെടുത്താനും പ്രോത്‌സാഹിപ്പിക്കാനും സർക്കാർ ഉദ്ദേശിക്കുന്നു.
പുനർനിർമാണത്തിൽ നൂതന ആശയങ്ങൾ ഉൾപ്പെടുത്തും. ഇത്തരം ആശയങ്ങൾ സർക്കാർ സമാഹരിക്കും. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള വിദഗ്ധാഭിപ്രായം സ്വീകരിക്കും. മഴയുടെയും വെള്ളപ്പൊക്കത്തിന്റേയും ആഘാതം സംബന്ധിച്ച് വിവരങ്ങൾ ഡിജിറ്റലായി ശേഖരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുനർനിർമാണത്തിനൊപ്പം പുരോഗമനപരവും മതനിരപേക്ഷവുമായി സമൂഹം നിലനിൽക്കുന്നുവെന്ന് ഉറപ്പ് വരുത്തും. പ്രതിസന്ധികൾക്ക് തകർക്കാനാവാത്ത സുസ്ഥിരതയായിരിക്കും കേരള പുനർനിർമാണത്തിന്റെ മുഖമുദ്ര. സുസ്ഥിര ജീവനോപാധി സൃഷ്ടിക്കുന്നതിന് തനത് സാധ്യതകളും അന്താരാഷ്ട്ര സഹായങ്ങളും ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കേരളത്തിന്റെ പുരോഗമന സ്വഭാവമാണ് കാലവർഷക്കെടുതിയെ ഒറ്റക്കെട്ടായി നേരിടാൻ സഹായിച്ചത്. ഈ ഒരുമ ചില നിക്ഷിപ്ത താത്പര്യക്കാരെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ ഒരുമയെ ഇല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ഛിദ്രശക്തികളുടെ അജണ്ടയെ അതിജീവിക്കൽ കൂടിയാണ് കേരള പുനർനിർമാണം.

sameeksha-malabarinews

ജലം അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ് അത് മലിനപ്പെടാതിരിക്കാൻ വലിയ ജാഗ്രത പുനർനിർമാണ വേളയിൽ പുലർത്തണം. ജലമേഖലയിൽ അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം സ്വീകരിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ നെതർലാൻഡിന്റെ സഹായം സ്വീകരിക്കാൻ ശ്രമം നടക്കുന്നു. വീടുകളുടെ പുനർനിർമാണത്തിൽ പരമ്പരാഗത രീതി മാറ്റി പുതിയ സാധ്യതകൾ വിനിയോഗിക്കാൻ ശ്രദ്ധിക്കണം. പുതിയ ഭവന സംസ്‌കാരത്തെക്കുറിച്ച് നാം ആലോചിക്കണം. കേരളത്തെ സംബന്ധിച്ച് ടൂറിസം ശക്തമായ മേഖലയാണെന്ന് തിരിച്ചറിയണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കോഴ്‌സുകളിലും സിലബസിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരണം. കേരളത്തെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ ഹബ് ആയി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കണം. പ്രവാസികളുടെ സമ്പത്ത് നാടിന്റെ പുരോഗതിക്കായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പരിശോധിക്കണം. മാലിന്യ നിർമാർജനത്തിനും സംസ്‌കരണത്തിനും കേന്ദ്രീകൃത പദ്ധതികൾ വേണ്ടിവരും.  മത്‌സ്യത്തൊഴിലാളി സമൂഹത്തെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!