പ്രളയ ദുരന്ത നിവാരണം; മോക്ക് എക്സര്‍സൈസ് മലപ്പുറം ജില്ലയ്ക്ക് അഭിനന്ദനം

പ്രളയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ സംഘടിപ്പിച്ച മോക് എക്സര്‍സൈസ് വളരെ മികച്ചതായിരുന്നുവെന്ന് ദേശീയ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥനും ജില്ലയിലെ നിരീക്ഷകനുമായ ഗജേന്ദ്ര ചൗദരി പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലാ ജില്ലകളിലും നടന്ന മോക് ഡ്രില്ലിന്റെ വിലയിരുത്തലിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ മോക്ഡ്രില്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം അഭിനന്ദിച്ചു.

ജില്ലാകലക്ടര്‍ വി.ആര്‍. പ്രേംകുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട് നിന്ന ഒരുക്കങ്ങള്‍ നടത്തിയാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന മോക്ക് എക്സര്‍സൈസുകളുടെ ഭാഗമായാണ് ജില്ലയിലും മോക്ക് എക്സര്‍സൈസ് സംഘടിപ്പിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ ഒരോ വകുപ്പുകളും ഉദ്യോഗസ്ഥരും എന്ത് ചെയ്യണം? എങ്ങനെ ചെയ്യണം? മരണ നിരക്കും ദുരന്തത്തിന്റെ ആഘാതവും കുറയ്ക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയെല്ലാം മനസ്സിലാക്കുന്നതിനുള്ള പ്രായോഗിക പരിശീലനമായാണ് മോക് ഡ്രില്‍ നടത്തുന്നത്. ജില്ലയില്‍ മോക്ഡ്രില്‍ നല്ല നിലയില്‍ നടത്തുന്നതിന് പ്രയത്നിച്ച വിവിധ വകുപ്പുകള്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, എന്‍.സി.സി, സിവില്‍ ഡിഫന്‍സ്, സന്നദ്ധ സംഘടനകള്‍,വോളണ്ടിയര്‍മാര്‍ എന്നിവരേയും ജില്ലാ കലക്റ്റര്‍ വി.ആര്‍ പ്രേംകുമാര്‍ അഭിനന്ദിച്ചു.

സംസ്ഥാനത്ത് പ്രളയ-ഉരുള്‍പൊട്ടല്‍ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും നേതൃത്വത്തില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രളയ സാധ്യതാ മോക്ക് ഡ്രില്ലും കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മോക്ക്ഡ്രില്ലുമാണു സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ 70 താലൂക്കുകളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചു മോക് ഡ്രില്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് എല്ലാ താലൂക്കുകളിലേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള യോഗം ഓണ്‍ലൈനായി ചേര്‍ന്നു. എന്‍.ഡി.എം.എ. നിരീക്ഷകന്‍ മേജര്‍ ജനറല്‍ സുബൈര്‍ ബാഹി, ആസാം സ്റ്റേറ്റ് ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്നുള്ള ഡോ. കൃപാല്‍ജ്യോതി, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ടി.വി. അനുപമ, കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top