കേരളത്തില്‍ നിന്ന് സൗദിയിലേയ്ക്ക് ഇന്നു മുതല്‍ വിമാനസര്‍വീസ്; കൊച്ചിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍

കൊച്ചി: രാജ്യാന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് നിബന്ധനകളില്‍ സൗദി അറേബ്യ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് സൗദിയ എയര്‍ലൈന്‍സ് പുറപ്പെടല്‍ സര്‍വീസ് നടത്തും. സൗദിയയുടെ വിമാനം ഇന്ന് പുലര്‍ച്ചെ 395 യാത്രക്കാരുമായി കൊച്ചിയില്‍ നിന്ന് ജിദ്ദയിലേയ്ക്ക് പുറപ്പെടും.

അന്താരാഷ്ട്ര തലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ അനുഭവപ്പെടുന്ന പുരോഗതി സിയാലില്‍ പ്രതിഫലിച്ചു തുടങ്ങി. ഇന്ന് മാത്രം 6069 രാജ്യാന്തര യാത്രക്കാര്‍ കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോകും. ഇവരില്‍ 4131 പേര്‍ വിദേശത്തേയ്ക്ക് പോകുന്നവരാണ്. സൗദിയ വിമാനം എസ്.വി. 3575 പുലര്‍ച്ചെ 395 യാത്രക്കാരുമായി പുറപ്പെടും. ഈ ആഴ്ച മാത്രം സൗദിയ കൊച്ചിയില്‍ നിന്ന് മൂന്ന് സര്‍വീസുകള്‍ നടത്തും.

സെപ്റ്റംബര്‍ 2 മുതല്‍ ഇന്‍ഡിഗോ സൗദി വിമാനസര്‍വീസ് നടത്തും. കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാന്‍ വിവിധ വിമാനക്കമ്പനികളുമായി സിയാല്‍ നിരവധി ചര്‍ച്ചതുടങ്ങിയിട്ടുണ്ടെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് അറിയിച്ചു.

‘ഗള്‍ഫ് മേഖലയിലേയ്ക്ക് കൊച്ചിയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്. നിരവധി വിമാനക്കമ്പനികള്‍ ഇതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചെയര്‍മാന്റേയും ബോര്‍ഡ് അംഗങ്ങളുടേയും നിര്‍ദേശാനുസരണം, യാത്രക്കാര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സുഗമമായി യാത്രചെയ്യാനുള്ള നടപടികള്‍ സിയാല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് ”-സുഹാസ് പറഞ്ഞു.

സൗദിയ വിമാനത്തിന് പുറമെ 21 രാജ്യാന്തര യാത്രാ സര്‍വീസുകള്‍ ഞായറാഴ്ച കൊച്ചിയില്‍ നിന്നുണ്ടാകും. ഇതില്‍ 5 എണ്ണം ദോഹയിലേയ്ക്കും നാല് വീതം ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേയ്ക്കും ഒന്ന് ലണ്ടനിലേയ്ക്കുമാണ്.

 

Share news
error: Content is protected !!
Scroll to Top