സംസ്ഥാനത്ത് മത്സ്യ ഉത്പാദനം വർധിപ്പിക്കാൻ നടപ്പാക്കുന്ന പൊതു കുളങ്ങളിലെ മത്സ്യ കൃഷി പദ്ധതിയുടെ ഗുണഭോക്താക്കൾക്കായി ആഗസ്റ്റ് മൂന്നിനും നാലിനും പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മൂന്നിന് രാവിലെ 10 മണിക്ക് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓൺലൈനായി നിർവഹിക്കും.
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് പരിശീലനം. സംസ്ഥാനത്ത് 28 കേന്ദ്രങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 280 കർഷകർ പരിപാടിയിൽ പങ്കെടുക്കും. 5000 ഓളം കർഷകർ ഫേസ്ബുക്കിലൂടെ പരിപാടി തത്സമയം വീക്ഷിച്ച് സംശയനിവാരണം നടത്തും. ഫിഷറീസ് വകുപ്പിലെയും ഫിഷറീസ് സർവകലാശാലയിലെയും വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും. മത്സ്യകൃഷിയിൽ താത്പര്യമുള്ളവർക്ക് https://www.facebook.com/janakeeyamatsyakrishi.kerala.9 എന്ന ലിങ്കിലൂടെ തത്സമയം പരിശീലനം കാണാം.
മത്സ്യകൃഷിക്കായി തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ അതത് പ്രദേശത്തെ തെരഞ്ഞെടുത്ത സ്വയം സഹായ സംഘങ്ങൾ, കുടുംബശ്രീ / വനിതാ ഗ്രൂപ്പുകൾ / അയൽക്കൂട്ടങ്ങൾ, മത്സ്യ കർഷക ക്ലബ്ബുകൾ, യുവാക്കൾ , മത്സ്യകർഷകർ എന്നിവരാണ് ഗുണഭോക്താക്കൾ. 1367.85 ഹെക്ടർ പ്രദേശത്തുള്ള 8748 കുളങ്ങളിലാണ് മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെട്ട പദ്ധതി പ്രകാരം മത്സ്യ കൃഷി നടപ്പാക്കുന്നത്.



