കാട്ടാന ആക്രമണത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

ഇടുക്കി: മുള്ളരിങ്ങാട് അമേല്‍ തൊട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് വനംവകുപ്പ്. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തുക ഉടന്‍ തന്നെ കുടുംബത്തിന് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡ നില്‍ നിന്നും മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മന്ത്രി നിര്‍ദേശിച്ചു.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ അമര്‍ ഇലാഹി എന്ന 23കാരന്‍ മരിച്ചത്. തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അമര്‍ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

കാടിനോട് ചേര്‍ന്നായിരുന്നു അമര്‍ ഇലാഹിയുടെ വീട്. വീടിനടുത്ത് വെറും 300 മീറ്റര്‍ മാത്രം അകലെയായിരുന്നു അമല്‍ ഇലാഹിയെ കാട്ടാന ആക്രമിച്ചത്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി താത്കാലികമായി ഒരു ജോലി ചെയ്ത് വരികയായിരുന്നു അമര്‍. കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top