ഉമാ തോമസിന്റെ രക്തസമ്മര്‍ദ്ദം സാധാരാണ നിലയിലായി, ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘം കൂടി എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തും: മന്ത്രി വീണാ ജോര്‍ജ്

കൊച്ചി: സ്റ്റേജില്‍ നിന്നും വീണ് പരുക്കേറ്റ തൃക്കാക്കര എം എല്‍ എ ഉമാ തോമസ് തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു. അതേ സമയം എംഎല്‍എയുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലെത്തിയിട്ടുണ്ടെന്ന് റെനെ മെഡിസിറ്റി പുറത്ത് വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും വെന്റിലേറ്റര്‍ സഹായം ഇപ്പോഴും തുടരുകയാണെന്നും ബുള്ളറ്റിനില്‍ പറയുന്നു. തലക്കേറ്റ പരുക്ക് ഗുരുതരമാണെങ്കില്‍കൂടി അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ മിഷേല്‍ ജോണി അറിയിച്ചു.

അസ്ഥികള്‍ക്ക് ഗുരുതരമായ ഒടിവില്ല. മുറിവുകള്‍ക്ക് തുന്നലുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗിയുടെ പുരോഗതി 24 മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയാന്‍ സാധിക്കുകയുള്ളുവെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ആരോഗ്യ വകുപ്പിലെ വിദഗ്ധ മെഡിക്കല്‍ സംഘം കൂടി ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേയും എറണാകുളം മെഡിക്കല്‍ കോളേജിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എത്തുന്നത്.

ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് പുറമേയാണിത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവുമായി മന്ത്രി വീണാ ജോര്‍ജ് ആശയ വിനിമയം നടത്തിയിരുന്നു. കൂടാതെ ചികിത്സയിലുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരുമായും മന്ത്രി സംസാരിച്ചു.

കലൂര്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് 12000 നര്‍ത്തകര്‍ അണിനിരക്കുന്ന നൃത്തപരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അപകടം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top