വിപ്ലവ നക്ഷത്രം ഓര്‍മയായി

fidel-castroഹവാന: ക്യൂബന്‍ വിപ്ലവ നായകനും ക്യൂബ മുന്‍ പ്രസിഡന്റുമായ ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ക്യൂബന്‍ പ്രസിഡന്റും സഹോദരനുമായ റൌള്‍ കാസ്‌ട്രോയാണ് മരണവിവരം അറിയിച്ചത്.ക്യൂബന്‍ സമയം രാത്രി 7.30നായിരുന്നു അന്ത്യം .

ലോകമെങ്ങുമുള്ള സാമ്രാജത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഊര്‍ജ്ജ്വമായിരുന്നു ഫിദല്‍.  1959ല്‍ ക്യൂബയിലെ ബാസ്റ്റിറ്റയുടെ ഏകാധിപത്യ ഭരണത്തെ  സായുധ  വിപ്ളവത്തിലുടെ അട്ടിമറിച്ചാണ് ഫിദല്‍ കാസ്‌ട്രോ ക്യൂബയുടെ ഭരണമേറ്റെടുത്തത്. തുടര്‍ന്ന് 1961ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയാകുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ളിക്കെന്ന് പേരുമാറ്റുകയും ചെയ്തു. ക്യൂബയെ പൂര്‍ണമായും സോഷ്യലിസ്റ്റ് രാഷ്ട്രമാക്കുന്നതിനുള്ള പ്രയത്നത്തില്‍ രാജ്യം വ്യവസായികവും വാണിജ്യവുമായ പുരോഗതി നേടി. അമേരിക്കന്‍ സാമ്രാജത്ത്വത്തിന്റെ കടുത്ത ഉപരോധത്തിന് മുന്നില്‍ ഒരിക്കലും കീഴങ്ങാതെയാണ് ക്യൂബയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് ഫിദല്‍ കൈപിടിച്ചുയര്‍ത്തിയത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സാമ്രാജത്ത്വപോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്നതും സമാനതകളില്ലാത്ത ഈ വിപ്ളവകാരിയാണ്.

1926 ആഗസ്ത് 13നാണ്  ഫിദല്‍ കാസ്‌ട്രോയുടെ ജനനം. ബൈറാനിലെ ഒരു ധനിക കുടുംബത്തില്‍ ജനിച്ച കാസ്‌ട്രോ ഹവാന സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഇടതുപക്ഷ സാമ്രാജ്യത്വവിരുദ്ധ ആശയങ്ങളോട് അടുക്കുന്നത്. ചെ ഗുവേരയ്ക്കൊപ്പം ഗറില്ല യുദ്ധമുറയിലൂടെ ബാറ്റിസ്റ്റയുടെ വലതുപക്ഷ സര്‍ക്കാരിനെതിരെ കാസ്ട്രോ നടത്തിയ ക്യൂബന്‍ വിപ്ളവം ഇന്നും തിളക്കമേറിയ ചരിത്രം. 1959ല്‍ ബാറ്റിസ്റ്റ സര്‍ക്കാരിനെ തൂത്തെറിഞ്ഞ കാസ്ട്രോ 1959 മുതല്‍ 1976 വരെ ക്യൂബന്‍ റിപ്പബ്ളിക്കിന്റെ പ്രധാനമന്ത്രിപദവും 1976 മുതല്‍ 2008 വരെ പ്രസിഡന്റ് പദവും അലങ്കരിച്ചു. 1961 മുതല്‍ 2011 വരെ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഫസ്റ്റ് സെക്രട്ടറിയുമായിരുന്നു. 2008ല്‍ അധികാരത്തില്‍നിന്നൊഴിഞ്ഞ ഫിദല്‍ വിശ്രമജീവിതത്തിലായിരുന്നു

Share news
error: Content is protected !!
Scroll to Top