കണ്ണുകള്‍ ദാനം ചെയ്തു; ‘ദഹിപ്പിക്കണം, റീത്ത് വേണ്ട, വയലാറിന്റെ ഗാനം വേണം’ -പി.ടിയുടെ അന്ത്യാഭിലാഷം

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്തു. മൃതദേഹം നാളെ വൈകിട്ട് 5.30ന് കൊച്ചി രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും. ഇന്നു വൈകുന്നേരം 4.30 ഓടെ വെല്ലൂര്‍ സിഎംസിയില്‍നിന്ന് അദ്ദേഹത്തിന്റെ മൃദേഹവുമായി പുറപ്പെട്ട വാഹനം അര്‍ധരാത്രിയോടെ ഇടുക്കിയില്‍ എത്തിച്ചേരും. തുടര്‍ന്ന് രാവിലെ ആറുമണിക്ക് പാലാരിവട്ടത്തെ വസതിയില്‍ അടുത്ത ബന്ധുക്കള്‍ക്കും സമീപവാസികള്‍ക്കുമായി പൊതുദര്‍ശനത്തിനും വയ്ക്കും.

അതേസമയം. പി.ടി. തോമസിന്റെ അന്ത്യകര്‍മ്മങ്ങള്‍ അദ്ദേഹം ആഗ്രഹിച്ചപോലെ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അദ്ദേഹത്തിന്റെ കുടുംബവുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍വേണ്ടെന്നാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കണം, മൃതദേഹത്തില്‍ റീത്ത് വെക്കരുത്, സംസ്‌കാര ചടങ്ങില്‍ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും’ എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം, ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം എന്നീ അന്ത്യാഭിലാഷങ്ങളാണ് പിടി തോമസിനുണ്ടായിരുന്നത്. ഇക്കാര്യങ്ങള്‍ മരിക്കുന്നതിന് മുമ്പ് പിടി തോമസ് കുറിച്ചുവെക്കുകയും സുഹൃത്തുക്കളുമായി പങ്കിടുകയും ചെയ്തിരുന്നതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളും പൊതുജനങ്ങളും അവിടെ വെച്ച് അന്തിമോപചാരം അര്‍പ്പിക്കും. ഉച്ചയ്ക്ക് ഒന്നര മണിയോടെ അദ്ദേഹത്തിന്റെ മണ്ഡലമായ തൃക്കാക്കരയിലുള്ള കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. അഞ്ചരയോടെ രവിപുരം ശ്മാശനത്തിലെത്തിച്ച് സംസ്‌കാര കര്‍മ്മങ്ങള്‍ നടത്തുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top