നടിക്ക് നീതി ലഭിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം: ഇന്നസെന്റ്

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ നിയം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് നടന്‍ ഇന്നസെന്റ്. നടിക്ക് നീതി ലഭിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

‘അയാള്‍ തെറ്റ് ചെയ്തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാന്‍ പൊലീസുണ്ട്, കോടതിയുണ്ട്. കോടതിയാണ് നീതി കൊടുക്കേണ്ടത്. ഇന്നസെന്റല്ല. ഞാനതില്‍ ശരിയോ, തെറ്റോ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാവരും കൂടി എന്നെ കൊല്ലില്ലേ ?’- ഇന്നസെന്റ് ചോദിക്കുന്നു.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ പറഞ്ഞു. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി.

ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹര്‍ജി നല്‍കിയിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ദുര്‍ബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്റെ ഹരജിയിലെ പ്രധാന ആരോപണം.

ഇതിനിടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണെമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top