‘പേരിലും ബോര്‍ഡിലും പഴയ മെമ്പര്‍’ പരപ്പനങ്ങാടിയില്‍ കൗതുകമുള്ള പ്രചരണവുമായി സ്ഥാനാര്‍ത്ഥി

പ്രാദേശികതെരഞ്ഞെടുപ്പുകളില്‍ ആയാല്‍ പോലും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പ്രചരണബോര്‍ഡുകളില്‍ ദേശീയ നേതാക്കളുടെയടക്കം പടങ്ങള്‍ ചേര്‍ത്തുവെക്കുന്ന രീതി സര്‍വ്വസാധാരണമാണ്.

ചിലയിടങ്ങളില്‍ മുന്‍ കൗണ്‍സിലര്‍മാരുടെ ഫോട്ടോയും സ്ഥാനാര്‍ത്ഥിയുടെ ഒപ്പം ചേര്‍ത്തുവെക്കാറുണ്ട്. എന്നാല്‍ പതിവില്‍ നിന്നും വെത്യസ്തമായി ഇതാ ഒരു പ്രചരണ ബോര്‍ഡ്. സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ കൂടാതെ മുന്‍ പഞ്ചയത്തംഗത്തിന്റെ പടം മാത്രമല്ല പേരും ഇടം പിടിച്ചിരിക്കുന്നു.
യാദൃശ്ചികമായി മുന്‍ അംഗത്തിന്റെ പേരും പുതിയ സ്ഥാനാര്‍ത്ഥിയുടെ പേരും ഒന്നായതോടെയാണ് അതും പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

പരപ്പനങ്ങാടി നഗരസഭയിലെ 38ാം ഡിവിഷനിലെ ജമാല്‍ നാസറാണ് പുതിയ പ്രചരണതന്ത്രവുമായി രംഗത്തെത്തിയത്. താന്‍ മത്സരിക്കുന്ന ഈ ഡിവിഷന്‍ ഉള്‍പ്പെട്ട ഭാഗത്ത് പഞ്ചായത്ത് ആയിരിക്കുന്ന സമയത്തെ മെമ്പര്‍ ആയ പി.കെ മുഹമ്മദ് ജമാലിന്റെ ഫോട്ടോയാണ് ഇദ്ദേഹം പ്രചരണ ബോര്‍ഡില്‍ വെച്ചിരിക്കുന്നത്.

സ്ഥലം എംഎല്‍എ ആയ അബ്ദുറബ്ബിന്റെ സഹോദരനായ ജമാല്‍ ഇത്തവണ ഇവിടെ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ മൂന്നു തവണ മത്സരിച്ചവര്‍ മത്സരിക്കേണ്ടെന്ന തീരുമാനം മുസ്ലീം ലീഗ് എടുത്തതോടെ ജമാല്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മത്സരത്തില്‍ പുതുമുഖമായ ജമാല്‍ നാസര്‍ രംഗത്തെത്തുന്നത്.

നിലവില്‍ ബിജെപി ജയിച്ച ഈ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് യുവി സാജനാണ്. എല്‍ഡിഎഫ് ജനകീയമുന്നണി സ്ഥാനാര്‍ത്ഥിയായി വനിതയായ മഞ്ജു പ്രലോഷ് ജനറല്‍ സീറ്റീല്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഈ ഡിവിഷനില്‍ ഉണ്ട്.

Share news
error: Content is protected !!
Scroll to Top